Logo
Mon, Jul 06, 2026 • 12:52 PM
LIVE TV
Watch

No business videos available

No Middle East videos available

ഇ.ഐ.എ നിലപാടില്‍ കേരളത്തിന്‍റേത് കുറ്റകരമായ അനാസ്ഥ : മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 11, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇ.ഐ.എ നിലപാടില്‍ കേരളത്തിന്‍റേത് കുറ്റകരമായ അനാസ്ഥ : മുല്ലപ്പള്ളി രാമചന്ദ്രന്‍
കേന്ദ്ര സര്‍ക്കാരിന്‍റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തിന് മേല്‍ കേരളത്തിന്‍റെ ശക്തമായ നിലപാട് അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരിസ്ഥിതിയെ പൂര്‍ണ്ണമായും തച്ചുടയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിന് പകരം ഉദാസീനവും നിഷേധാത്മകവുമായ സമീപനമാണ് കേരളം സ്വീകരിച്ചത്. ഇ.ഐ.എ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ക്കെതിരെ സി.പി.എം കേന്ദ്ര നേതൃത്വം നിലപാടെടുത്തെങ്കിലും സംസ്ഥാന നേതൃത്വം ഇതിനെതിരെ ആശങ്കപോലും രേഖപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പരിസ്ഥിതിയെ തകര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ഇരുവരുടേയും തട്ടകവുമായ തലശ്ശേരിയിലെ കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തിയും തണ്ണീത്തടങ്ങള്‍ നികത്തിയും കോണ്‍ക്രീറ്റ് കാടുകള്‍ പണിതുമാണ് പ്രകൃതി സ്‌നേഹം പ്രകടിപ്പിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്ത പറശ്ശിനിക്കടവിലെ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് നിര്‍മ്മാണം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലാണെങ്കില്‍ പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലെ അമ്യൂസ്‌മെന്‍റ് പാര്‍ക്കിന്‍റെ ഉടമസ്ഥന്‍ ഇടത് എം.എല്‍.എയാണ്. പ്രകൃതിയെ വിറ്റ് കാശുണ്ടാക്കുക മാത്രമാണ് സി.പി.എം നേതാക്കളുടെ ലക്ഷ്യം. അതിരൂക്ഷമായ പ്രകൃതിക്ഷോഭം വരുത്തിവെച്ച കെടുതികളില്‍ നിന്നും ഒരു പാഠവും ഉള്‍ക്കൊള്ളാതെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന നിലപാടാണ് കഴിഞ്ഞ നാലുവര്‍ഷവും കേരള സര്‍ക്കാര്‍ സ്വീകരിച്ചത്.മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ക്വാറികള്‍ക്ക് അനുമതി നല്‍കി പിണറായി സര്‍ക്കാര്‍ ക്വാറിമാഫിയയോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ക്കടത്ത് മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും അറിവോടെയും സമ്മതത്തോടെയുമാണ് നടന്നത്. ജൈവവൈവിധ്യങ്ങളെ തകര്‍ക്കുന്ന അതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി നല്‍കി. പമ്പാ-ത്രിവേണിയിലെ ശതകോടികളുടെ മണല്‍ എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ ലോബിയ്ക്ക് കൈമാറാനും നീക്കം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ക്വാറി മാഫിയയുടെ തടവറയിലാണ്. ക്വാറിമാഫിയയ്ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയത് കൊണ്ടാണ് നഗ്‌നമായ നിയമലംഘനങ്ങളിലൂടെ സര്‍ക്കാര്‍ അവരെ വഴിവിട്ട് സഹായിക്കുന്നത്. സംസ്ഥാനത്ത് 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത് 750 ക്വാറികള്‍ക്ക് മാത്രമാണ്. ദുരന്തമേഖലകളായ ഇടുക്കി, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ 1104 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം അനിയന്ത്രിതവും അനധികൃതവുമായ ഖനനത്തിന്‍റെ ആഘാതം ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്. സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് 10 കിലോമീറ്റര്‍ ദൂരത്തില്‍ ക്വാറി, ക്രഷര്‍ തുടങ്ങിയവയ്ക്ക് പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിരോധനം ഒരു കിലോമീറ്ററായി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമാണ്. വന്യജീവി സങ്കേതങ്ങളുടേയും വനങ്ങളുടേയും നിശ്ചിതകിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറി പ്രവര്‍ത്തനം കേന്ദ്ര വനംപരിസ്ഥി മന്ത്രാലയം കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ള സമയത്തും പറമ്പിക്കുളം കടുവസങ്കേതത്തിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. കവളപ്പാറയിലേയും പുത്തുമലയിലേയും മൂന്നാര്‍ പെട്ടിമുടിയിലേയും കരളലിയിപ്പിക്കുന്ന ദുരന്തം തുടര്‍ക്കഥയാകുമ്പോഴാണ് പരിസ്ഥിതി ദ്രോഹ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം വരെ ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. വനം, റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറി 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന എടുത്തുമാറ്റി അതുവെറും 50 മീറ്ററാക്കി.ക്വാറിക്കു നല്‍കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10