കണ്ണൂർ : നരേന്ദ്ര മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുധാകരൻ എം.പി. പിണറായിയെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ഏജൻസിയാണെന്നും കെ സുധാകരൻ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ സുധാകരൻ. വന്യജീവി ആക്രമണങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഇരിട്ടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് മലയോര മേഖലയിലുള്ളത്. കാട്ടാനകൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി ഉൾപ്പെടെ നശിപ്പിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. കാട്ടാനകളും വന്യമൃഗങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനായി വൈദ്യുതി കമ്പികളും, ആനക്കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ലെന്ന് കെ സുധാകരൻ പറഞ്ഞു.
നരേന്ദ്ര മോദിയെ അനുകരിക്കുന്ന ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ഏജൻസിയാണ്. അവരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കെ സുധാകരൻ എം.പി പറഞ്ഞു. പദ്ധതി നടപ്പാക്കാതെ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയാണ് നരേന്ദ്ര മോദി ഇന്ത്യയിൽ ഭരണം പിടിച്ചത്. അതേ രീതിയിൽ നടത്താത്ത പദ്ധതികളാണ് പിണറായി വിജയനും പ്രഖ്യാപിക്കുന്നത്. സണ്ണി ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്തു.