മേയർ വിവാദം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്; ദുരൂഹത

Jaihind Webdesk
Wednesday, May 1, 2024

 

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് നടുറോഡില്‍ തടഞ്ഞ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസി സിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണാനില്ലെന്ന് ബസ് പരിശോധിച്ച ശേഷം പോലീസ് വിശദീകരിക്കുന്നു. ഏറെ വിവാദമായ സംഭവത്തില്‍ മെമ്മറി കാർഡ് നഷ്ടപ്പെട്ടതില്‍ ദുരൂഹത

അതേസമയം താന്‍ ബസ് ഓടിക്കുന്ന സമയത്ത് സിസി ടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവർ യദു വ്യക്തമാക്കി. ആരെങ്കിലും മാറ്റിയതാകാമെന്നും യദു ആരോപിച്ചു. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. മേയര്‍ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎഎക്കും കാറിൽ ഉണ്ടായിരുന്ന മറ്റ് ബന്ധുക്കൾക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പെോലീസ് രേഖപ്പെടുത്തും.

നേരത്തെ നടുറോഡിൽ സീബ്രാലൈനിൽ കാര്‍ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ പോലീസ് തയാറായില്ല. മേയറുടെയും എംഎൽഎയുടെയും നടപടികളെ തുടക്കം മുതല്‍ തന്നെ ന്യായീകരിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. വിഷയത്തില്‍ ടിഡിഎഎഫും യൂത്ത് കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.