ലോക്ക് ഡൗണ്‍ : പാവപ്പെട്ട ജനങ്ങള്‍ക്ക് 21 ദിവസത്തേക്ക് ആര് സാമ്പത്തിക സഹായം നല്‍കുമെന്ന ചോദ്യവുമായി പി.ചിദംബരം

Jaihind News Bureau
Tuesday, March 24, 2020

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ ചോദ്യങ്ങളുമായി പരിഹാസവുമായി മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്‍റെ ട്വീറ്റ്. കോവിഡ് പോലെ ഇത്രയും മാരകമായ ഒരു പകർച്ചവ്യാധിയുടെ പിടിയില്‍ രാജ്യം അമരുമ്പോഴും എക്കണോമിക് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നതില്‍ ഇത്രയേറെ കാലതാമസം ഉണ്ടാകുന്നതിനെ പി.ചിദംബരം ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് നാലു ദിവസങ്ങള്‍ക്ക് ശേഷവും വാഗ്ദാനം ചെയ്ത ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കാണ് ഉണര്‍ന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. “പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ശ്രദ്ധാപൂർവ്വം കേട്ടു. സമ്മിശ്രവികാരങ്ങളാണ് അത് എന്നില്‍ അവശേഷിപ്പിച്ചത് – ആശ്വാസം, ന്യായീകരണം, നിരാശ, വിഷമം, ഭയം തുടങ്ങി പലതും.” – അദ്ദേഹം പറഞ്ഞു

ലോക്ക് ഡൗണ്‍ തീരുമാനം വൈകിയാണ് എടുത്തത്. എങ്കിലും ഒരിക്കലും ഇല്ലാത്തിനേക്കാള്‍ നല്ലതാണല്ലോ ഇപ്പോഴെങ്കിലുമുണ്ടായ പ്രഖ്യാപനം. ലോക്ക് ഡൗണ്‍ തീരുമാനത്തെ പരിഹസിച്ചവര്‍ അടുത്ത 21 ദിവസമെങ്കിലും നിശബ്ദരായിരുന്നാല്‍ അത് രാജ്യത്തിന് വേണ്ടി ചെയ്യുന്ന ഒരു വലിയ സഹായമായിരിക്കുമെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

എന്നാലു പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിട്ടുപോയതായി കാണുന്നൊരു ഭാഗമുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഒരു വിഭാഗം പാവപ്പെട്ട ജനങ്ങള്‍ക്ക് 21 ദിവസത്തേക്ക് സാമ്പത്തിക സഹായം ആര് നല്‍കും എന്ന ചോദ്യം ഈ പ്രഖ്യാപനം ബാക്കി വയ്ക്കുന്നു ?

വാഗ്ദാനം ചെയ്ത സാമ്പത്തിക പാക്കേജ് പ്രാവർത്തികമാക്കാൻ 4 ദിവസവും അതിൽ കൂടുതലും എടുക്കുന്നതെന്തുകൊണ്ട്? 4 മണിക്കൂറിനുള്ളിൽ ഒരു പാക്കേജ് അന്തിമമാക്കാന്‍ മതിയായ കഴിവുകള്‍ നമുക്കുണ്ടെന്നും അദ്ദേഹം തന്‍റെ പോസ്റ്റിലൂടെ പരിഹസിച്ചു. രാജ്യം നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന് അടുത്ത 4-6 മാസത്തിനുള്ളിൽ സർക്കാർ 5 ലക്ഷം കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ലോക്ക് ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ഇപ്പോള്‍ ഓരോ പൗരനും ചെയ്യാവുന്ന ശരിയായ കാര്യമെന്നും അദ്ദേഹം പറഞ്ഞു