തിരുവനന്തപുരം: സിപിഐഎം നേതാവും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്മാർട്ട് റോഡ് വികസനത്തിന്‍റെ പേരിൽ ജനങ്ങളെ തടങ്കലിലാക്കുന്നു എന്ന കടകംപള്ളിയുടെ വിമർശനത്തിനാണ് മറുപടി. ആദ്യ കരാറുകാരനെ പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോട് കൂടി പ്രവർത്തിച്ചു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും ചില താത്പര്യമുള്ളവർക്കാണ് ഇഷ്ടപ്പെടാതിരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ട് ഫിറ്റ് ചെയ്യാൻ ആകില്ല. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിയേണ്ടവർക്ക് തിരിഞ്ഞു എന്ന് കരുതുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.