സി.പി.എമ്മില്‍ പീഡനക്കാലം അവസാനിക്കുന്നില്ല

Jaihind Webdesk
Tuesday, October 9, 2018

ആലപ്പുഴയിൽ സി.ഐ.ടി.യു നേതാവിനെതിരെ വീട്ടമ്മയുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി തന്നെ നേതാവ് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. പരാതിക്കാരി പാർട്ടി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയ തോടെ നേതാവിനെതിരെ നടപടി എടുത്ത് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.

വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയായ വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് സി.ഐ.ടി.യു. ചേർത്തല ഏരിയാ ഭാരവാഹിക്കെതിരെ പാർട്ടി നടപടി എടുത്തത്. വീട്ടമ്മ പാർട്ടി ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി എടുക്കാന്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞ ദിവസം കൂടിയ കരുവ ലോക്കൽ കമ്മിറ്റിയാണ് പരാതി ചർച്ച ചെയ്ത് നേതാവിനെതിരെ നടപടിയെടുത്തത്.

വിവാഹവാഗ്‌ദാനം നടത്തി പീഡിപ്പിച്ചെന്ന പരാതി ഉയർത്തിയത് ചേർത്തല കണിച്ചുകുളങ്ങര സ്വദേശിനിയാണ്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇവർ പാർട്ടി ഓഫീസിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് പാർട്ടി നടപടി സ്വീകരിക്കുകയായിരുന്നു. വിഷയത്തിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് മുഖം രക്ഷിക്കാനായി പാർട്ടി നടപടി .

ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ വിവാദചിത്രങ്ങൾ പ്രചരിച്ചതും പള്ളിപ്പുറം തെക്കിലും ചേർത്തല ടൗൺ ഈസ്റ്റിലും പരാതികളുയർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സി.ഐ.ടി.യു നേതാവിനെതിരായ പുതിയ പരാതി.