കേരള സർവകലാശാലയിലും മാര്‍ക്ക് വിവാദം ; തോറ്റ വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ നീക്കം

Jaihind News Bureau
Sunday, October 20, 2019

തോറ്റ വിദ്യാർത്ഥികളെ ജയിപ്പിക്കാർ കേരള സർവ്വകലാശാലയുടെ വഴിവിട്ട നീക്കം. ബികോം സി.ബി.സി.എസ്.എസ് പരീക്ഷയുടെ അക്കൌണ്ടിംഗ് ഫോർ സ്‌പെഷ്യലൈസ്ഡ് ഇന്‍സ്റ്റിറ്റ്യൂഷൻ വിഷയത്തിൽ വിഷയത്തിൽ തോറ്റ വിദ്യാർത്ഥികളെ ജയിപ്പിക്കാനാണ് നീക്കം. തോറ്റ വിദ്യാർത്ഥികൾക്കായി
മൂന്നാം തവണയും മൂല്യനിർണയം നടത്താൻ വൈസ് ചാൻസലർ ഉത്തരവിട്ടു.

2018 ഡിസംബറിൽ നടന്ന ബികോം അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് / സി.ആർ അക്കൗണ്ടിംഗ് ഫോർ സ്പെഷ്യലൈസ്ഡ് ഇന്‍സ്റ്റിറ്റ്യൂഷൻ വിഷയത്തിൽ പുനർമൂല്യനിർണയത്തിലും പരാജയപ്പെട്ട വിദ്യാർത്ഥികളെ വിജയിപ്പിക്കാനാണ് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് കേരള സർവകലാശാല നീക്കം നടത്തുന്നത്. തോറ്റ വിദ്യാർത്ഥികൾക്കായി മൂന്നാം തവണയും പുനർ മൂല്യനിർണയം നടത്താനാണ് സർകലാശാല തീരുമാനമെടുത്തിരിക്കുന്നത്. സർവ്വകലാശാല സിൻഡിക്കേറ്റിന്‍റെ നിർദേശപ്രകാരമാണ് വി.സി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിക്കിയത്.

അഞ്ചൽ മന്നം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് മൂന്നാം മൂല്യനിർണയം എന്ന അസാധാരണ നടപടി സർവകലാശാല കൈക്കൊണ്ടത്. പരീക്ഷയിൽ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടതായോ ഉത്തരസൂചികയിൽ പിശക് ഉളളതായോ മൂല്യനിർണയത്തിൽ പങ്കെടുത്ത അധ്യാപകർ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ചെയർമാർ, അസിസ്റ്റൻറ് ചെയർമാൻ, എന്നിവർ മൂല്യനിർണയം തൃപ്തികരമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. പിന്നീട് നടന്ന റീവാലുവേഷനിലും പരാരാജയപ്പെട്ട വിദ്യാർത്ഥികളെ വി ജപ്പിക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് സർവകലാശാല ഇപ്പോൾ നടത്തുന്നത്. തോറ്റ വിദ്യാർത്ഥികൾ ജയിക്കുന്നത് വരെ മൂല്യ നിർണയം നടത്തുക എന്ന വിചിത്രമായ രീതിയാണ് സർവകലാശാല സ്വീകരിച്ചിരിക്കുന്നത്.

പരീക്ഷയിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ തോറ്റു എന്നതാണ് മൂന്നാം മൂല്യ നിർണയത്തിന് സർവകലാശാല നൽകുന്ന വിശദീകരണം. എന്നാൽ ഈ പരീക്ഷ എഴുതിയ 60 ശതമാനം വിദ്യാത്ഥികളും വിജയിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. ആദ്യം മൂല്യ നിർണയം നടത്തിയ അധ്യാപകരെ ഒഴിവാക്കിയാണ് പുതിയ മൂല്യനിർണയത്തിന് അദ്ധ്യാപകരെ നിശ്ചയിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രാവീണ്യമുള്ള അധ്യാപകരെയല്ല മൂല്യനിർണയത്തിനായി നിയമിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികളെ ഏത് വിധേനെയും ജയിപ്പിക്കാനുള്ള വഴിവിട്ട നീക്കമാണ് സർവകലാശാല നടത്തുന്നത് എന്ന് വ്യക്തം.