കാരാട്ട് പാലക്കാട്ടേക്ക് ടിക്കറ്റെടുക്കുന്നു

Jaihind Webdesk
Thursday, January 24, 2019

Karat-Pinarayi

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സി.പി.എം നേതൃത്വത്തില്‍ ആലോചന. പോളിറ്റ് ബ്യൂറോയിലെ അംഗം പാര്‍ട്ടി പാര്‍ലമെന്‍ററി തലത്തില്‍ ഉണ്ടാകണം എന്നതാണ് ഇതിന് കാരണമായി സി.പി.എം വൃത്തങ്ങള്‍ന ല്‍കുന്ന സൂചന. ഇതിന് മുന്‍കൈയെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ.

രണ്ട് തവണ പാലക്കാട് എം.പിയായ എം.ബി രാജേഷിനെ മാറ്റിനിര്‍ത്താന്‍ കൂടിയാണ് കാരാട്ടിനെ പാലക്കാട്ടേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ ഇരയായ പെണ്‍കുട്ടിക്കൊപ്പം നിന്ന ആളാണ് എം.ബി രാജേഷ്. ഇത് ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ് കാരാട്ടിനെ കൊണ്ടുവന്നാല്‍ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന സമീപനമാണ് പിണറായി പാലക്കാട്ട് നടത്താന്‍ പോകുന്നത്.

പാര്‍ട്ടിയുടെ ഒരു ദേശീയ നേതാവ് കേരളത്തില്‍ മത്സരിക്കുമ്പോള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശ്വാസം. ദേശീയനേതാക്കള്‍ക്കിപ്പോള്‍ കേരളത്തിലൊഴിച്ച് മറ്റൊരു സംസ്ഥാനത്തും മത്സരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ബംഗാളില്‍ നിലവിലുള്ള രണ്ട് എം.പിമാരെപ്പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. ത്രിപുരയിലാണെങ്കില്‍ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് നല്‍കിയാണ് മുതിര്‍ന്ന നേതാക്കള്‍ പോലും ഉപജീവനം കഴിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് പ്രകാശ് കാരാട്ടിനായി പിണറായിയുടെ നീക്കം.