സാമ്പത്തിക വളർച്ച അഞ്ചിനും താഴേക്ക് ; എന്തുചെയ്യണമെന്നറിയാതെ മോദി സർക്കാർ

Jaihind Webdesk
Wednesday, November 20, 2019

രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്. എസ്.ബി.ഐ, നൊമുറ ഹോള്‍ഡിംഗ്സ്, ക്യാപിറ്റല്‍ ഇക്കണോമിക്‌സ് ലിമിറ്റഡ് എന്നിവിടങ്ങളിലെ സാമ്പത്തിക വിദഗ്ധരാണ് ഇന്ത്യന്‍ സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തിലും താഴെയെത്തുമെന്ന് വ്യക്തമാക്കുന്നത്.  റിപ്പോര്‍ട്ടനുസരിച്ച് 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കൂപ്പുകുത്തിയേക്കും. സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനായെന്ന ധനമന്ത്രിയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ധരുടെ റിപ്പോര്‍ട്ട്. നവംബർ 29 നാണ് വളർച്ചയുമായി ബന്ധപ്പെട്ട പുതിയ കണക്ക് കേന്ദ്രസർക്കാർ പുറത്തിറക്കുക.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഓരോദിവസം കഴിയുന്തോറും കൂടുതല്‍ ഗുരുതരമാവുകയാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടുകള്‍. ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മോദി സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാകട്ടെ പത്രസമ്മേളനങ്ങള്‍ നടത്തി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ ജി.ഡി.പി നിരക്ക് അഞ്ചിനും താഴേക്ക് നീങ്ങുമ്പോഴും സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനായി എന്ന് പറഞ്ഞൊഴിയാന്‍ മാത്രമേ ധനമന്ത്രിക്കും മോദി സർക്കാരിനും കഴിയുന്നുള്ളൂ എന്നതാണ് വസ്തുത.

രാജ്യത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളെല്ലാം തന്നെ വന്‍ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. നിരവധി വ്യവസായസ്ഥാപനങ്ങളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. റിസർവ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്നുപോലും കടമെടുക്കുന്ന അവസ്ഥയിലേക്കായിരുന്നു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ പോക്ക്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വന്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയെങ്കിലും സർക്കാര്‍ ഉണർന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കരകയറാനാകാത്ത വലിയ പ്രതിസന്ധിയിലേക്കാകും രാജ്യം നീങ്ങുകയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അതേസമയം പ്രതിസന്ധിയെ മറികടക്കാന്‍ ഒന്നും ചെയ്യാനാകാത്ത ധനമന്ത്രി നിർമല സീതാരാമന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തമാണ്.