കൊവിഡ് പരിശോധന : കേന്ദ്രസർക്കാരിന്‍റെ അലംഭാവവും പ്രത്യാഘാതവും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, April 14, 2020

കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യ വരുത്തിയ അലംഭാവവും പ്രത്യാഘാതവും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി. ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ കാലതാമസം വരുത്തി, ഇപ്പോൾ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പത്ത് ലക്ഷം പേരില്‍ വെറും 149 പേർക്കെന്ന തോതില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് പരിശോധന നടക്കുന്നത്. അതായത് ലാവോസ് (157), നൈഗർ (182), ഹോണ്ടുറാസ് (162) എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ നമ്മുടെ സ്ഥാനം. വൈറസിനെ ചെറുക്കുന്നതിനുള്ള പ്രധാന വഴി കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തുക എന്നത് മാത്രമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ എവിടെയും എത്തിയിട്ടില്ലെന്നതാണ് വസ്തുതയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.