ബംഗാളില്‍ പരാജയത്തിന് പിന്നാലെ മമതയ്ക്ക് തലവേദനയായി മുന്‍ വിശ്വസ്തര്‍; രാഷ്ട്രീയ ചിത്രം കലങ്ങിമറിഞ്ഞേക്കും

Jaihind Webdesk
Sunday, May 26, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതിനു പിന്നാലെ തൃണമൂലിനെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. തൃണമൂൽ നേതാക്കളെ കൂട്ടത്തോടെ ബിജെപിയിലെത്തിക്കാനുള്ള ഓപ്പറേഷൻ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഓപ്പറേഷൻ താമരയിലൂടെ 143 തൃണമൂൽ നേതാക്കൾ ബിജെപിയിലെത്തുമെന്ന് വ്യക്തമാക്കി മമതയുടെ മുൻ വിശ്വസ്തനും ബിജെപി നേതാവുമായ മുകുൾ റോയി വ്യക്തമാക്കി. ഒരു ദേശീയ ചാനലിനോടാണ് മുകുൾ റോയി ഇക്കാര്യം പറഞ്ഞത്. മമത സർക്കാരിന്‍റെ നാളുകൾ എണ്ണപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ വംഗനാടിന്‍റെ രാഷ്ട്രീയ ചിത്രം കലങ്ങിമറിയുമെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ ബംഗാളിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായി തുടരാൻ താൽപര്യമില്ലെന്നായിരുന്നു മമത പറഞ്ഞത്. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു. പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്‍റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂൽ കോൺഗ്രസിന് വിജയിക്കാനായത്. 2014 ൽ 34 സീറ്റുകളിൽ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും പഴയ വിജയം ആവർത്തിക്കാനായില്ല.