തിരുവനന്തപുരം അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കും

Jaihind Webdesk
Friday, November 9, 2018

Airport-authority-of-India

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. തിരുവനന്തപുരമടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

വിമാനത്താവളത്തിന്‍റെ നടത്തിപ്പ്, വികസനം എന്നിവ പാട്ടമെടുക്കുന്ന കമ്പനിയുടെ ഉത്തരവാദിത്വമാണ്. അഹമ്മദാബാദ്, മാംഗ്ലൂർ, ജയ്പൂര്‍, ലക്നോ, ഗുവാഹത്തി എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. വന്‍ വിദേശ നിക്ഷേപം ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂടുമെന്നും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ അവകാശവാദം. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നീതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയം സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി, എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. ഇതിലൂടെ പ്രൊഫഷണലിസത്തിൽ കൂടുതൽ മുന്നേറാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ.