ശിവശങ്കറിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവ്; പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കാന്‍ ഇടപെട്ടു, വാട്സ് ആപ്പ് സന്ദേശം പുറത്ത്

Jaihind News Bureau
Wednesday, July 15, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍. പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്തു നല്‍കാന്‍ ശിവശങ്കർ ഇടപെട്ടു. ഇതിനായി   മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് ശിവശങ്കർ  അയച്ച വാട്സ് ആപ്പ് സന്ദേശം പുറത്തുവന്നു.

പ്രതികൾക്ക് സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനായിരുന്നു. നിലവിൽ സർക്കാരിന്‍റെ ഡിജിറ്റൽ ഉപദേശക സമിതി ഡയറക്ടറാണ് അരുൺ. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ ബാലചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ലാറ്റിലാണ് ജയശങ്കറിനായി അരുൺ മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാൻ കഴിയുന്ന കെട്ടിട സമുച്ഛയത്തിൽ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ചുവെന്നും ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും അരുൺ ബാലചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.