മോദിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ‘ക്ലീന്‍ ബൗൾഡ്‌’ ആക്കി സോഷ്യല്‍ മീഡിയ !!

Jaihind Webdesk
Saturday, May 11, 2019

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ വ്യാപക ആക്ഷേപമാണുയരുന്നത്. ഇതിനെതിരെ കാര്‍ട്ടൂണുകളിലൂടെ പ്രതികരിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍ ഈ കാര്‍ട്ടൂണുകള്‍. കമ്മീഷന്‍റെ പക്ഷപാതപരമായ നടപടിക്കെതിരായ ട്രോളുകളും കാര്‍ട്ടൂണുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ സേവകരായി ചിത്രീകരിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളാണ് മിക്കതും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല എന്നുകാട്ടി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മോദി-അമിത് ഷാ പരാതികളില്‍ മെയ് ആറിനകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മോദിക്കെതിരായ പരാതികളിലെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. സമാന പരാതികളില്‍ മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായിട്ടും മോദിക്കോ അമിത് ഷായ്ക്കോ എതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ തയാറായില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദിയെയും ട്രോളി ക്രിക്കറ്റിന്‍റെ പശ്ചാത്തലത്തിലും കാര്‍ട്ടൂണുകള്‍ നിരന്നു.

ബാറ്റേന്തിയ മോദി മാതൃകാപെരുമാറ്റച്ചട്ടത്തിന്‍റെ സ്റ്റമ്പ് അടിച്ചുപറത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണുംപൂട്ടി സിക്സ് അനുവദിക്കുന്നതാണ് ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കാര്‍ട്ടൂണ്‍.

മോദിക്ക് നല്‍കിയ ക്ലീന്‍ ചിറ്റുകളില്‍ കമ്മീഷനില്‍ ഭിന്നത നിലനിന്നിരുന്നതും ചര്‍ച്ചയായിരുന്നു. മൂന്നംഗ കമ്മീഷനിലെ ഒരംഗം ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഭൂരിപക്ഷാഭിപ്രായം എന്ന അപൂര്‍വ നടപടിക്രമത്തിലൂടെ മോദിക്കും അമിത് ഷായ്ക്കും എതിരായ ചട്ടലംഘന പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. കമ്മീഷന്‍റെ പക്ഷപാതപരമായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മോദിയുടെ നൈറ്റ് വാച്ച്മാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാറ്റ് ചെയ്യുന്നതാണ് മറ്റൊരു കാര്‍ട്ടൂണ്‍. ഏതായാലും മോദിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ക്ലീന്‍ ബൌള്‍ഡാക്കുന്ന കാര്‍ട്ടൂണുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.