ഇ.വി.എം പുകഴ്ത്തലുമായി സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടല്‍; ഷെയര്‍ ചെയ്ത് സാക്ഷാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ! വിവാദമായതോടെ പോസ്റ്റ് മുക്കി

Jaihind Webdesk
Wednesday, May 22, 2019

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ഇ.വി.എമ്മിന്‍റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടി സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടല്‍. ലേഖനം ഷെയര്‍ ചെയ്തതാകട്ടെ സാക്ഷാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ! വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തത്. ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലിലെ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സർക്കാരിന്‍റെയും ബി.ജെ.പിയുടെയും ബി ടീമാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ വിവാദം. വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമെന്ന് കാട്ടി സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ് ഇന്ത്യ ഡോട്ട് കോമില്‍ വന്ന  ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങളോടും പരാതികളോടും മുഖംതിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ഒരു ന്യായവും സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുന്നതിനുമുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടന്ന സംഭവങ്ങള്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല. വോട്ടിംഗ് മെഷീന്‍ സുരക്ഷിതമെന്ന കണ്ണടച്ചുള്ള മറുപടിയാണ് കമ്മീഷന്‍ നല്‍കുന്നത്. അതിന് പിന്നാലെയാണിപ്പോള്‍ സംഘപരിവാര്‍ അനുഭാവ ന്യൂസ് പോര്‍ട്ടലിലെ ഇ.വി.എമ്മിനെക്കുറിച്ചുള്ള ലേഖനം ഷെയര്‍ ചെയ്ത് കമ്മീഷന്‍ ‘മാതൃക’യായിരിക്കുന്നത്. പക്ഷപാതപരമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. ഓരോ ദിവസം കഴിയുന്തോറും വിശ്വാസ്യത നഷ്ടമാകുന്ന നടപടികളാണ് കമ്മീഷന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അതേസമയം വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടക്കില്ലെന്ന വാദം പൊളിച്ച് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ സൈദ് ഷൂജ നേരത്തെ രംഗത്തെത്തിയിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വൻ അട്ടിമറി നത്തിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന ഷൂജയുടെ വെളിപ്പെടുത്തൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.