ഉള്ളിയേരി പഞ്ചായത്ത് സി.പി.എം ഭരണസമിതിക്കെതിരെ അഴിമതി ആരോപണം

Jaihind Webdesk
Saturday, September 29, 2018

കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തിൽ സി.പി.എം ഭരണസമിതിക്കെതിരെ അഴിമതി ആരോപണം. അംഗന്‍വാടി കെട്ടിട നിർമാണത്തിന്റെ മറവില്‍ സി.പി.എം ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി.

60 വർഷമായി സി.പി.എം ഭരിക്കുന്ന ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 25 വർഷമായി വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളാൽ ബുദ്ധിമുട്ടുന്ന അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിർമിക്കാമെന്ന ഉറപ്പിന്മേലാണ് 2000-2005 വർഷങ്ങളിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രസീത് ബുക്കിന്മേൽ വ്യാപക പണപ്പിരിവ് നടത്തിയത്. വർഷങ്ങൾ പലതുകഴിഞ്ഞിട്ടും പിരിച്ചെടുത്ത പണത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അതിനുശേഷവും അംഗനവാടി നിർമാണത്തിന്റെ പേരിൽ രണ്ട് ലക്ഷം രൂപ ചിട്ടി പിരിച്ചു നൽകി. ഈ തുകയും അട്ടിമറിക്കപ്പെട്ടു.

ഇതേ ആവശ്യമുന്നയിച്ച് നേരത്തെയും സി.പി.എം കുറഞ്ഞ തുകയ്ക്ക് സ്ഥലം വാങ്ങുകയും വലിയ ലാഭത്തിന് മറിച്ചു വിൽക്കുകയും ചെയ്തിരുന്നു. ഇടുങ്ങിയ ചെറിയ കെട്ടിടത്തിൽ കുട്ടികൾക്ക് സമീപത്തായി തന്നെയാണ് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകവും. ഇവിടേക്ക് കുട്ടികളെ അയയ്ക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുകയാണ്.

വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ ബാലാവകാശ കമ്മീഷനും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.