വിവാദഘോഷയാത്രയ്ക്ക് ഒടുവില്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു; ബാക്കിയാവുന്നത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ചേരിപ്പോരും

Jaihind News Bureau
Monday, February 3, 2025

കണ്ണൂർ: സി പി എം കണ്ണൂർ ജില്ല സമ്മേളനം തളിപറമ്പിൽ സമാപിച്ചു. എം വി.ജയരാജൻ ജില്ല സെക്രട്ടറിയായി തുടരും. ഉൾപാർട്ടി വിവാദങ്ങളും, അഭിപ്രായ ഭിന്നതയുമാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ചയായത്. സംസ്ഥാന ഭരണത്തെ കുറിച്ച് പരാമർശിച്ച് കാര്യമായ ചർച്ച ഉണ്ടായില്ല. സമ്മേളനത്തിൽ മുഴുവൻ സമയവും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായതിനാൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. സിപിഎമ്മിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിലെ പാർട്ടി സമ്മേളനം പൊതു സമൂഹത്തിൽ കാര്യമായ ചർച്ച ആവാതെയാണ് സമാപിച്ചത്.ഉൾപാർട്ടി വിവാദങ്ങളും, അഭിപ്രായ ഭിന്നതയും സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതിനാണ് പാർട്ടി നേതാക്കൾ സമയം ചെലവഴിച്ചത്.പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ പി പി ദിവ്യ വിവാദവും, ഇ പി ജയരാജൻ വിവാദവും, പി.ജയരാജൻ്റെ ഇടപെടലുകളും ,പയ്യന്നൂർ പാർട്ടിയിലെ പാർട്ടി വിഭാഗീയതയുമാണ് പ്രധാനമായും ചർച്ച ചെയ്തത്.

ഇപി ജയരാജൻ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വിമർശനം ഉയർന്നു. മഹിളാ അസോസിയേഷൻ ഭാരവാഹിയാണ് വിമർശനം ഉന്നയിച്ചത്. ആത്മകഥയുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സിന് ആത്മകഥയുടെ ഭാഗങ്ങൾ എങ്ങനെ കിട്ടിയെന്നും ചോദ്യം ഉയർന്നു. ആത്മ കഥ പ്രസിദ്ധീകരിക്കാൻ പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നോ ഇപിയുടെ പല നടപടിയാണ്കളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയില്ലേ എന്നും വിമർശനം ഉയർന്നു.
പി പി ദിവ്യ വിഷയത്തിൽ സി പി എം പത്തനംതിട്ട ജില്ലാ നേതൃത്വം അതിരുവിട്ടതായി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. സംഘടനാരീതിയിൽ നിന്ന് വ്യത്യസ്തമായി പത്തനംതിട്ടയിലെ നേതാക്കൾ പ്രതികരണങ്ങൾ നടത്തി. മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയായിരുന്ന ഉദയബാനുവും പ്രതികരണങ്ങൾ ശ്രദ്ധിക്കണമായിരുന്നു വിഷയത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് സംസ്ഥാന നേതൃത്വം പത്തനംതിട്ട കമ്മിറ്റിയെ അറിയിച്ചതായി മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടിയായി പറഞു. സംസ്ഥാന നേതൃത്വം ഇടപെട്ട് പത്തനംതിട്ട നേതൃത്വത്തെ തിരുത്തിയെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. അവനവൻ ചെയ്യുന്ന കാര്യങ്ങളിൽ ഫലം അവനവൻ തന്നെ അനുഭവിക്കണമെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആക്ഷേപം ഉയർന്നു വന്ന അന്ന് തന്നെ ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി പി ദിവ്യ ഒരു യാത്രയയപ്പ് യോഗത്തിൽ സംസാരിക്കേണ്ട രീതിയിൽ അല്ല സംസാരിച്ചത് ഏത് ഘട്ടത്തിലും സഖാക്കൾ കാലിടറിപ്പോകാതെ നോക്കണം കാലിടറിയാൽ പാർട്ടി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പയ്യന്നൂരിലെ പാർട്ടി വിഭാഗിയതയിൽ നടപടി സ്വീകരിച്ചത് സംഘടനാരീതിയിൽ അല്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. മനു തോമസ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്‌ച സംഭവിച്ചു .സ്വർണ്ണക്കടത്ത് ആരോപണത്തിലെ പി ജയരാജന്റെ സമൂഹമാധ്യമ  പോര് പ്രതികളെ പിന്തുണയ്ക്കുന്നുവെന്ന തോന്നലുണ്ടാക്കിയെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. സ്വർണ്ണക്കടത്താരോപണത്തിലെ പ്രതികളെ പി ജയരാജൻ ന്യായീകരിച്ചുവെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉയർന്നാൽ തെറ്റ് പറയാൻ ആവില്ലെന്നും വിമർശനവും ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തിൽ പി.ജയരാജനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായില്ല.സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടുതൽ ജാഗ്രതയും പരിശോധനയും വേണമെന്ന വാദവും ഉയർന്നു. സ്ഥാനാർത്ഥികളിൽ ആരാണ് മോശമെന്ന് ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയിൽ ചോദിച്ചു, ബാലകൃഷ്‌ണൻ മാഷോ, ജയരാജനോ, ടീച്ചറമ്മയോ ആരാണ് മോശം എന്നാണ് പിണറായി ചോദിച്ചത് . കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുറന്ന് പറയുന്നതിനും സമ്മേളനം വേദിയായി. സി പി എം സമ്മേളന ചർച്ചയിലെ അലയൊലികൾ വരും ദിവസങ്ങളിൽ മറനീക്കി പുറത്ത് വരും.