ജയ്പുർ: രാജസ്ഥാനിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1 മണി വരെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും അഞ്ച് വർഷം കൂടുമ്പോൾ പാർട്ടികൾ മാറിമാറി വരുന്ന സംസ്ഥാനത്തിന്‍റെ പതിവുരീതി കോൺഗ്രസ് മറികടക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനക്ഷേമത്തിനായി കോണ്‍ഗ്രസ് തുടങ്ങിവെച്ചിരിക്കുന്ന പദ്ധതികൾ തുടർഭരണത്തിലൂടെ ശക്തിപ്പെടുത്താനാകും. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്‍റെ ജനക്ഷേമ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെടും. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.