ഐസിയു പീഡനക്കേസ്: അതിജീവിതയുടെ പരാതിയില്‍ പുനഃരന്വേഷണം; ഇന്ന് മൊഴിയെടുക്കും

Jaihind Webdesk
Thursday, May 9, 2024

 

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതിയിൽ പുനഃരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്‍റി നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ഇന്ന് അതിജീവിതയിൽ നിന്ന് മൊഴിയെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അതിജീവിത മൊഴി നൽകും.

ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായാണ് അതിജീവിതയുടെ പരാതി. അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴിരേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താൻ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടർ എഴുതിയെടുത്തതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖലാ റേഞ്ച് ഐജിക്ക്  പരാതി നല്‍കുകകായിരുന്നു. ഇതോടെ പുതിയ ഉദ്യോഗസ്ഥന് പുനഃരന്വേഷണ ചുമതല നൽകി.

ആന്‍റി നർക്കോട്ടിക് സെൽ എസിപി ജേക്കബിനാണ് പുനഃരന്വേഷണച്ചുമതല. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അതിജീവിത അവസാനിപ്പിച്ചത്. രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് 13 ദിവസമായി നടത്തിവന്നിരുന്ന സമരം അതിജീവിത അവസാനിപ്പിച്ചത്.