ഉത്തരവുകൾ കാറ്റിൽ പറത്തി സിംസ് പദ്ധതി; പൊലീസിന്‍റെ സ്വകാര്യ കൺട്രോൾ റൂം പ്രവർത്തനവും സംശയത്തിൽ

Jaihind News Bureau
Thursday, February 13, 2020

Kerala-Police

ഉത്തരവുകൾ കാറ്റിൽ പറത്തി സിംസ് പദ്ധതി. പൊലീസിന്‍റെ സ്വകാര്യ കൺട്രോൾ റൂം പ്രവർത്തനവും സംശയത്തിൽ. കെൽട്രോണിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്ന വ്യവസ്ഥയും മാറ്റി. സ്വകാര്യ കമ്പനികൾക്കായി സ്ഥാപനങ്ങളെ കണ്ടെത്താൻ എസ് പിമാർക്ക് നിർദ്ദേശം.

സംസ്ഥാനത്ത് സ്വകാര്യ കൺട്രോൾ റൂം വഴി സ്ഥാപനങ്ങൾക്ക് മേൽ മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്താനുള്ള സിംസ് പദ്ധതി സംശയത്തിന്റെ നിഴലിൽ. പൊലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം ലംഘിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമായി. കെൽട്രോണിനുണ്ടായിരുന്ന നിരീക്ഷണ ചുമതല അവർ സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയതും പദ്ധതിയിലേക്ക് സ്ഥാപനങ്ങളെ സഹകരിപ്പിക്കാൻ പൊലീസ് തന്നെ രംഗത്തിറങ്ങിയതുമാണ് കാരണം. സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ സഭയിൽ നടത്തിയ വാദങ്ങളും ഇതോടെ പൊളിഞ്ഞു.

സംസ്ഥാനത്ത് മോഷണശ്രമം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നതായിരുന്നു സിംസ് പദ്ധതി. സ്വകാര്യ സ്ഥാപനം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിച്ചത്. നിരീക്ഷണത്തിനിടെ മോഷണ നീക്കം കാണുകയാണെങ്കിൽ അക്കാര്യം ഉടൻ പൊലീസിനെ അറിയിക്കണം. പൊലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കുറ്റം ചെയ്യുന്നവരെ പിടികൂടണം എന്നതായിരുന്നു ലക്ഷ്യം.

പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കൺട്രോൾ റൂം തുറക്കാനായിരുന്നു തീരുമാനം. ഇവിടെ കെൽട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെൽട്രോണിന് നൽകണം. ഈ പണത്തിൽ നിന്ന് 13 ശതമാനം പൊലീസിനും 87 ശതമാനം കെൽട്രോണിനും എന്നായിരുന്നു വ്യവസ്ഥ. തുടക്കത്തിൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ഈ പദ്ധതിയെ എതിർത്തിരുന്നു. പൊലീസിന്‍റേത് സൗജന്യ സേവനമാണെന്നായിരുന്നു ഇവരുടെ വാദം. ഫലത്തിൽ സിംസ് പദ്ധതി നേരായ വഴിക്കല്ല മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ സഭയിൽ പിടി തോമസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയിരുന്നു. സിംസ് പദ്ധതി മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചിലവഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.