ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

ഇടുക്കി ജില്ലയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 15 സെന്‍റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയർഫീറ്റ് വരെയുള്ള കെട്ടിടനിർമാണത്തിനാണ് സാധുത നൽകുന്നത്. അതേ സമയം അനധികൃത കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സർക്കാരിന്‍റേതെന്ന ആക്ഷേപവും ശക്തമാണ്.

1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ഇതുപ്രകാരം 15 സെന്‍റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിടനിര്‍മാണത്തിനാണ് സാധുത നല്‍കുന്നത്. എന്നാല്‍ 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഇവയെ അനധികൃത നിര്‍മാണമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. അതേസമയം, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉടമകള്‍ക്ക് തന്നെ പാട്ടത്തിന് കൊടുക്കാന്‍ തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

15 സെന്റ് വരെയും 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കും. ഈ ഉടമകള്‍ക്ക് ഇടുക്കി ജില്ലയിലോ മറ്റിടത്തോ സ്വന്തമായി ഭൂമി ഉണ്ടാകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലെന്നും തെളിയിക്കണം.

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നല്‍കിയവര്‍ ആ പാട്ട വ്യവസ്ഥ ലംഘിച്ചുകൊണ്ട് പല സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് 2010ല്‍ ഹൈകോടതി ഉത്തരവ് നിലവിലുണ്ട്.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗം ഈ ശിപാര്‍ശകള്‍ പരിഗണിച്ചതെന്നാണ് റവന്യൂ വകുപ്പ് അറിയിക്കുന്നത്. എന്‍.ഒ.സിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി എടുക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

IdukkiPattayam
Comments (0)
Add Comment