എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ മുടങ്ങുമെന്ന് ആശങ്ക; ഇന്ധനം വാങ്ങാന്‍ പണമില്ല

Jaihind News Bureau
Sunday, September 1, 2019

മുംബൈ: ജീവനക്കാരുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും അലട്ടുന്ന എയര്‍ ഇന്ത്യയില്‍ ഇന്ധനക്ഷാമവും രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വൈകുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വീസ് വൈകലിലേക്ക് നയിക്കുന്നത് ഇന്ധനക്ഷാമമാണെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ നിലപാട്. ഇത് പരിഹരിക്കാന്‍ മേല്‍തട്ടില്‍ നിന്ന് നടപടികളുണ്ടാകില്ലെന്ന ആക്ഷേപവും ശക്തമാണ്. നടപടിയെടുക്കാതെ എയര്‍ ഇന്ത്യയിലെ പ്രതിസന്ധി നിലനിര്‍ത്തി സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടുകയാണെന്നാണ് പ്രധാന ആക്ഷേപം. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിരന്തരമായി വൈകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനക്ഷാമമെന്ന കാര്യം പുറത്തുവരുന്നത്.

അതേസമയം, പണം നല്‍കാത്തതിനാല്‍ ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍ എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. കമ്പനികള്‍ തീരുമാനത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ഈ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യക്ക് പല വിമാനത്താവളങ്ങളില്‍ നിന്നും ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊച്ചി, റാഞ്ചി , മൊഹാലി, പട്ന തുടങ്ങിയ ആറ് വിമാനത്താവളങ്ങളില്‍നിന്ന് പണം നല്‍കാത്തതിനാല്‍ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നില്ല. രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഇന്ധനം ലഭിക്കാത്ത വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ അധിക ഇന്ധനം കരുതിയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് വിമാനത്താവളങ്ങളില്‍ക്കൂടി ഈ പ്രതിസന്ധി നേരിടേണ്ടി വന്നാല്‍ സര്‍വീസ് റദ്ദാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധന ഇനത്തില്‍ എയര്‍ ഇന്ത്യ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. നിലവില്‍ ഇന്ധനത്തിന്റെ പണം ദിവസേന നല്‍കേണ്ട സാഹചര്യമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്വകാര്യവത്കരണത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെന്നും നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷവും സ്വകാര്യവല്‍ക്കണ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഒരു കമ്പനിയും തയ്യാറാകാത്തതിനെത്തുര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.