പാലക്കാട്: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്. സർക്കാരും പി.എസ്.സിയുമാണ് അനുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയർമാന്റേയും ധാർഷ്ട്യത്തിന്റെ ഇരയാണ് അനു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് കേരളത്തിലെ ഉദ്യോഗാർത്ഥികള്‍ മുഴുവന്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധാർഷ്ട്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറ്റ് റാങ്ക് ലിസ്റ്റുകള്‍ നിലവിലില്ലാതിരിക്കുമ്പോഴാണ് ലിസ്റ്റുകള്‍ റദ്ദാക്കുന്ന പി.എസ്.സിയുടെ നടപടി. ചെറുപ്പക്കാർക്ക് ബക്കറ്റില്‍ ജോലി എടുത്ത് വച്ചിട്ടില്ലായിരുന്നു പി.എസ്.സി ചെയർമാന്റെ പ്രതികരണം. സ്വപ്ന സുരേഷിന് ഏത് ബക്കറ്റില്‍ നിന്നാണ് ജോലി എടുത്ത് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
തൊഴില്‍ ചോദിക്കുമ്പോള്‍ ചെറുപ്പക്കാരെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിനെതിരെ പ്രതികരിക്കുന്ന ഉദ്യോഗാർത്ഥികളെ വിലക്കുന്നു. സർക്കാരിന്റെ യുവജനവഞ്ചനയ്ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ തിരുവോണനാളില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണിസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/shafiparambilmla/videos/312988253460088