
കൊച്ചി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പത്ത് മണിയോടെ പ്രാഥമിക സൂചനകള്‍ ലഭ്യമാകുമെന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ അഞ്ച് സംസ്ഥാനങ്ങളിലും ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഏകദേശ ചിത്രം തെളിയും. ഭരണത്തുടര്‍ച്ചയാണോ അതോ മാറ്റമാണോ സംഭവിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടര്‍മാരും.
വോട്ടെണ്ണല്‍ നടപടികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിട്ടുള്ളത്. രാവിലെ എട്ടു മണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ വോട്ടിംഗ് യന്ത്രങ്ങളിലെ (EVM) വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതോടെ ട്രെന്‍ഡുകള്‍ കൂടുതല്‍ വ്യക്തമാകും. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എല്‍.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, നൂറിലധികം സീറ്റുകള്‍ നേടി വന്‍ തിരിച്ചുവരവ് നടത്തുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്‍.ഡി.എയും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തിലും വോട്ടെടുപ്പ് രീതിയിലും വൈവിധ്യമുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിലും തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. അസമില്‍ 126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 അംഗ നിയമസഭയിലേക്കുമാണ് പോരാട്ടം നടന്നത്. പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നതെങ്കിലും ഫാല്‍ട്ട മണ്ഡലത്തില്‍ റീ-പോളിംഗ് പ്രഖ്യാപിച്ചതിനാല്‍ നാളെ 293 സീറ്റുകളിലെ ഫലമാകും പുറത്തുവരിക. വോട്ടെണ്ണല്‍ ദിനത്തില്‍ നാമമാത്രമായ മാറ്റങ്ങള്‍ പോലും ഓരോ മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്.