അവസാന നിമിഷം വരെ മകനെ ചേര്‍ത്തുപിടിച്ചു; ജബല്‍പുര്‍ ദുരന്തത്തിലെ ആ കാഴ്ച കണ്ടുനിന്നവര്‍ വിതുമ്പി

Jaihind News Bureau
Saturday, May 2, 2026

q

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുര്‍ ബര്‍ഗി ഡാം റിസര്‍വോയറിലുണ്ടായ ബോട്ടപകടം നാടിന്റെ നൊമ്പരമായി മാറുന്നു. അപകടത്തില്‍പ്പെട്ട ക്രൂസ് ബോട്ടില്‍ നിന്ന് കണ്ടെടുത്ത ഒരു യുവതിയുടെയും നാലു വയസ്സുകാരനായ മകന്റെയും മൃതദേഹങ്ങള്‍ കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു. ഒരേ ലൈഫ് ജാക്കറ്റിനുള്ളില്‍ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചപ്പോള്‍ സന്ദര്‍ശനത്തിനെത്തിയ മധ്യപ്രദേശ് മന്ത്രി രാകേഷ് സിങ് അടക്കമുള്ളവര്‍ വികാരാധീനരായി പൊട്ടിക്കരഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് ബോട്ടിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബോട്ടിന്റെ ഇടതുവശത്തായി മകനെ നെഞ്ചോട് ചേര്‍ത്ത് ഭയചകിതയായി ഇരിക്കുന്ന അമ്മയെ ഈ ദൃശ്യങ്ങളില്‍ കാണാം. ബോട്ട് മുങ്ങിത്തുടങ്ങിയപ്പോള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനിടെ, ഈ അമ്മയുടെയും കുഞ്ഞിന്റെയും എന്ന പേരില്‍ വ്യാജമായി നിര്‍മ്മിച്ച എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

40 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ടില്‍ ഒരാള്‍ പോലും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് മടങ്ങാന്‍ മുന്നറിയിപ്പ് ലഭിച്ചിട്ടും ബോട്ട് ഡ്രൈവര്‍ അത് അവഗണിച്ചതായി രക്ഷപ്പെട്ട യാത്രക്കാര്‍ മൊഴി നല്‍കി. വെള്ളം കയറി ബോട്ട് മുങ്ങാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് സൂക്ഷിച്ചുവെച്ചിരുന്ന ലൈഫ് ജാക്കറ്റുകള്‍ പുറത്തെടുത്തത്. ഇത് യാത്രക്കാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തിക്കും തര്‍ക്കത്തിനും ഇടയാക്കിയെന്നും നിമിഷങ്ങള്‍ക്കകം ബോട്ട് മറിയുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ ഇതുവരെ 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറ് വിനോദസഞ്ചാരികളെ ഇനിയും കണ്ടെത്താനുണ്ട്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനത്തെ സമാനമായ ബോട്ട് സര്‍വീസുകള്‍ നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു. നിലവില്‍ 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു.