പിണറായി കമ്യൂണിസത്തെ സംഘിയുടെ കാല്‍ക്കീഴില്‍ കെട്ടി; കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് പി.വി. അന്‍വര്‍

Jaihind News Bureau
Saturday, May 2, 2026

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പി.വി. അന്‍വര്‍. കേരളത്തില്‍ ഇത്തവണ യുഡിഎഫിന് അനുകൂലമായ വന്‍ തരംഗമുണ്ടാകുമെന്നും 110 സീറ്റുകള്‍ വരെ ലഭിക്കുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷത്തില്‍ നിന്ന് തീവ്ര വലതുപക്ഷത്തിലേക്കുള്ള ഒരു ‘എക്‌സ്ട്രീം’ തിരിച്ചലാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്കെതിരായ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ പിണറായി വിജയന്‍ കേന്ദ്രവുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധമുണ്ടാക്കിയെന്ന് അന്‍വര്‍ ആരോപിച്ചു. ‘കമ്യൂണിസത്തെ സംഘിയുടെ കാല്‍ക്കീഴില്‍ കെട്ടിയ ആള്‍ എന്ന നിലയിലാകും വരുംതലമുറ പിണറായിയെ കാണുക. പിണറായി വിരുദ്ധത കേരളത്തിലുടനീളം പ്രകടമാണ്. ധര്‍മ്മടത്ത് തോറ്റതിന് സമാനമായ ഒരു ജയം മാത്രമേ അദ്ദേഹത്തിന് ഉണ്ടാകൂ. ജയിച്ചാലും ‘ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കു’ എന്ന അവസ്ഥയിലാകും പിണറായി വിജയന്‍,’ അന്‍വര്‍ പരിഹസിച്ചു.

സിപിഎമ്മിലെ പ്രമുഖ നേതാക്കളായ ടി.കെ. ഗോവിന്ദനും ജി. സുധാകരനും ഉയര്‍ത്തിയ വിഷയങ്ങള്‍ തന്നെയാണ് താന്‍ നേരത്തെ ഉന്നയിച്ചതെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. മലബാറിലെ പാര്‍ട്ടിയെ മരുമകന്‍ മുഹമ്മദ് റിയാസിന്റെ കാല്‍ക്കീഴിലാക്കാനാണ് ശ്രമം നടക്കുന്നത്. എ.എന്‍. ഷംസീറിനെ ഇത്തവണ വെട്ടിനിരത്തിയെന്നും, കെ.കെ. ശൈലജയെ ഒതുക്കാനാണ് പേരാവൂരില്‍ മത്സരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ രാഷ്ട്രീയ സുനാമി ഉണ്ടാകുമെന്നും വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ‘ആന്റി-പിണറായിസ്റ്റ്’ നിലപാടുകാരാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ബേപ്പൂരില്‍ താന്‍ സ്ഥാനാര്‍ത്ഥിയായതാണ് യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്ന് അന്‍വര്‍ അവകാശപ്പെട്ടു. മുഹമ്മദ് റിയാസിനെ ബേപ്പൂരില്‍ മാത്രം ഒതുക്കാന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം വഴി വെച്ചു. തോറ്റാല്‍ മൊട്ടയടിക്കാമോ എന്ന തന്റെ വെല്ലുവിളി ഇപ്പോഴും നിലവിലുണ്ട്. ‘റിയാസിനെ ഞാന്‍ ബെറ്റിന് വിളിച്ചതാണ്. റിയാസ് തോറ്റാല്‍ മൊട്ടയടിക്കണം, ഞാന്‍ തോറ്റാല്‍ ഒരു കമ്മല്‍ കൂടി ഇടാം എന്നാണ് പറഞ്ഞത്. എന്നാല്‍ റിയാസിന് അതിനുള്ള ധൈര്യമില്ല,’ അദ്ദേഹം പറഞ്ഞു.

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെ പിണറായി വിജയന്‍ കുടുംബസ്വത്താക്കി മാറ്റിയെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. മുന്‍പ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികള്‍ വരാനിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ശക്തമായി അന്വേഷിക്കണം. ഊരാളുങ്കലിനെതിരായ ആക്ഷേപങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫില്‍ മൂന്ന് നാല് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് പോസിറ്റീവായ കാര്യമാണെന്നും അത് പാര്‍ട്ടിയുടെ ഔന്നത്യമാണ് കാണിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന പിണറായിയുടെ നീക്കം തമാശയാണെന്നും സമുദായാംഗങ്ങള്‍ പോലും അംഗീകരിക്കാത്തയാളെയാണ് പിണറായി ആശ്രയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന് ധൈര്യമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവാകണമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.