‘ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്’; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

Jaihind News Bureau
Saturday, May 2, 2026

വാഷിങ്ടണ്‍: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ മുന്നോട്ട് വെച്ച ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ നിബന്ധനകള്‍ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും നിലവിലെ നിര്‍ദ്ദേശങ്ങളില്‍ താന്‍ ഒട്ടും സംതൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന് ഒരു കരാറില്‍ എത്താന്‍ താല്പര്യമുണ്ടെങ്കിലും അവരുടെ ഭരണനേതൃത്വം ഇപ്പോള്‍ വിവിധ സംഘങ്ങളായി ചിതറിപ്പോയ അവസ്ഥയിലാണെന്ന് ട്രംപ് പരിഹസിച്ചു. ഇറാന്റെ ആണവ പദ്ധതികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന വാദം അമേരിക്ക തള്ളിക്കളയുകയാണ്. ‘നമുക്ക് പോയി അവരെ തകര്‍ക്കണോ അതോ ഒരു കരാറിന് ശ്രമിക്കണമോ?’ എന്നായിരുന്നു ഭാവി സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി. ഇറാനെ സൈനികമായി തകര്‍ക്കാന്‍ തനിക്ക് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, മനുഷ്യാവകാശങ്ങള്‍ പരിഗണിച്ചാണ് താന്‍ അതിന് മുതിരാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചെങ്കിലും, ആ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു കരാറിന് മാത്രമേ താന്‍ തയ്യാറാകൂ എന്ന കര്‍ശന നിലപാടിലാണ് ട്രംപ്.

ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ‘അവസാനിപ്പിച്ചതായി’ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ട്രംപ് അവകാശപ്പെട്ടു. യുദ്ധം തുടരാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. നിയമപ്രകാരം, സൈനിക നടപടി ആരംഭിച്ച് 60 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ അത് നിര്‍ത്തിവയ്‌ക്കേണ്ടി വരും.

ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നടപടിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ്, ഏപ്രില്‍ 7 മുതല്‍ വെടിവയ്പുണ്ടായിട്ടില്ലെന്നും അതിനാല്‍ തനിക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും ട്രംപ് വാദിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കൊണ്ട് യുദ്ധത്തിന്റെ നിയമപരമായ കാലാവധി നീട്ടാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു. ഇറാന്‍ വിഷയത്തില്‍ ട്രംപും കോണ്‍ഗ്രസും തമ്മിലുള്ള ഈ നിയമയുദ്ധം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.