
ശബരിമലയിൽ നിന്ന് കവർന്ന സ്വർണ്ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന മൊഴി പുറത്ത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുൻപാകെ ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണ്ണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ പൂശാനും മറ്റ് അലങ്കാരപ്പണികൾക്കുമായാണ് വിനിയോഗിച്ചതെന്ന് മൊഴിയിൽ പറയുന്നു.
പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന ആരംഭിച്ചു. സ്മാർട്ട് ക്രിയേഷൻസ് അടുത്തിടെ സ്വർണ്ണം പൂശൽ ജോലി ഏറ്റെടുത്ത ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കവർന്ന സ്വർണ്ണം ഈ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
സ്വർണ്ണം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ച പ്രത്യേക ലായനിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ലായനിയുടെ ഘടന പരിശോധിക്കുന്നതിലൂടെ മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ പുതിയ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ഉടൻ തന്നെ കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം.