പുകയിലക്കടത്തില്‍ പുറത്തായ ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം; മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ തീരുമാനം

Jaihind News Bureau
Monday, April 27, 2026

ആലപ്പുഴ: പുകയില കടത്ത് കേസിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എ. ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഷാനവാസിന് വീണ്ടും അംഗത്വം നല്‍കാന്‍ തീരുമാനമായത്.

നേരത്തെ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പാര്‍ട്ടി ഇത് പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് ആശ്രമം ലോക്കല്‍ കമ്മിറ്റിയും ആലപ്പുഴ ഏരിയ കമ്മിറ്റിയും ഷാനവാസിന് അംഗത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ‘ഷാനവാസ് ഇപ്പോള്‍ നല്ല കമ്മ്യൂണിസ്റ്റാണെന്ന്’ ജില്ലാ സെക്രട്ടറി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

2023 ജനുവരിയില്‍ കരുനാഗപ്പള്ളിയില്‍ വെച്ച് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതാണ് നടപടിക്ക് ആധാരമായ സംഭവം. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച അന്വേഷണത്തെ തുടര്‍ന്നാണ് ഷാനവാസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ മറ്റൊരാള്‍ തന്റെ ലോറി വാടകയ്ക്ക് എടുത്ത രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ്‌ല ഇയാള്‍ കേസില്‍ നിന്ന് ഒഴിവായത്.

സി.പി.എം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ആലപ്പുഴ നഗരസഭാംഗമാണ് ഷാനവാസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്തും ഇയാള്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നു. കീഴ്ഘടകങ്ങളുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് ഷാനവാസിനെ പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിച്ചത്.