
തിരുവനന്തപുരം: കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ കൊട്ടിഘോഷിച്ച ‘പവർകട്ട് ഇല്ലാത്ത പത്ത് വർഷം’ എന്നത് വെറും പെരും നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
അഴിമതി ലക്ഷ്യമിട്ട് സർക്കാരിലെയും കെ.എസ്.ഇ.ബിയിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാൻ ഒപ്പിട്ട കരാർ പിണറായി സർക്കാർ റദ്ദാക്കി. ഇതിലൂടെ 6 മുതൽ 12 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ടി വന്നത് ബോർഡിന് പ്രതിദിനം 15 മുതൽ 20 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദീർഘകാല കരാർ തുടർന്നിരുന്നുവെങ്കിൽ 2040 വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുമായിരുന്നു. കരാർ റദ്ദാക്കിയതിലൂടെ സ്വകാര്യ കമ്പനികൾക്ക് 2000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. ഇതിന്റെ അഴിമതി വിഹിതം ആർക്കൊക്കെ ലഭിച്ചുവെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഈ വൻ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.