
രാഷ്ട്രീയ ലാഭത്തിനായി എല്‍ഡിഎഫ് ഭരണകൂടം എങ്ങനെയൊക്കെ അധികാരം ദുരുപയോഗം ചെയ്യുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറിയിരിക്കുകയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധം. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞാണ് മന്ത്രി മൊഴി നല്‍കാന്‍ തയ്യാറായത്. തിരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതെ ഒളിച്ചുകളിച്ചത് ബോധപൂര്‍വ്വമാണെന്നും ഇതോടെ വ്യക്തമാകുന്നു.
റെയില്‍ സ്റ്റഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ആക്രമണം നടന്നിട്ടില്ലെന്ന് ബോധ്യമായിട്ടും വധശ്രമക്കേസ് നിലനിര്‍ത്തിയത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയായിരുന്നു. പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും കഴുത്തിന് പരിക്കേറ്റെന്നുമുള്ള മന്ത്രിയുടെയും ഗണ്‍മാന്റെയും വാദങ്ങള്‍ വെറും തിരക്കഥയായിരുന്നുവെന്ന് ഇപ്പോള്‍ മന്ത്രി തന്നെ നല്‍കിയ മൊഴിയിലൂടെ വ്യക്തമായിരിക്കുന്നു. മാസങ്ങളോളം അഞ്ച് യുവാക്കളെ ജയിലിലടച്ചും നാടിനെയാകെ കലാപഭൂമിയാക്കിയും അരങ്ങേറിയ ഈ ‘നാടകം’ ഒടുവില്‍ തിരശ്ശീല വീഴുമ്പോള്‍ പരിഹാസ്യയാകുന്നത് ഒരു സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി കൂടിയായ വീണാ ജോര്‍ജ്ജ് തന്നെയാണ്.
നിരപരാധികളായ യുവാക്കളുടെ ജീവിതം വെച്ച് കളിച്ചതിന് ആര് മറുപടി പറയും?
പ്രതിഷേധത്തിന് പിന്നാലെ മന്ത്രി കാണിച്ച പ്രകടനങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. സ്പീക്കര്‍ ഷംസീറിന്റെ പരിശോധനയിലാണ് മന്ത്രിക്ക് ഗുരുതര പരിക്കാണെന്ന് ആദ്യം തെളിയുന്നത്. ഷംസീര്‍ തന്നെ വിളിച്ചു പറഞ്ഞാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. മൂന്നാം പ്‌ളാറ്റ് ഫോമിലേയ്ക്ക് പടിക്കെട്ടുകള്‍ കയറിപ്പോയ മന്ത്രിയ്ക്കായി ആംബുലന്‍സ് എത്തുന്നു, വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ഐ.സി.യുവിലേക്കു മന്ത്രിയെ മാറ്റുന്നു. അവിടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചു. പരിക്കിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ വലിയ സന്നാഹങ്ങളാണ് ഒരുക്കിയത്. എന്നാല്‍, ഐ.സി.യുവില്‍ കിടന്ന മന്ത്രി തൊട്ടടുത്ത ദിവസം പുലര്‍ച്ചെ സ്വന്തം കാറില്‍ വീട്ടിലേക്ക് മടങ്ങിയത് അന്നുതന്നെ വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഒരു രാത്രി കൊണ്ട് സുഖപ്പെടുന്ന എന്ത് ‘മാരകമായ’ പരിക്കായിരുന്നു മന്ത്രിക്ക് ഉണ്ടായിരുന്നത്? രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങളെപ്പോലും ഇവര്‍ ദുരുപയോഗം ചെയ്തു എന്നത് പകല്‍ പോലെ വ്യക്തമാണ്.
മന്ത്രി ആക്രമിക്കപ്പെട്ടു എന്ന നുണ പ്രചരിച്ചതോടെ സംസ്ഥാനത്തുടനീളം സി.പി.എം അക്രമാസക്തമായി. പ്രതിഷേധിച്ച പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് വരെ ഉണ്ടായി. ഒരു നാടിനെയാകെ സംഘര്‍ഷഭരിതമാക്കാന്‍ മന്ത്രിയുടെ ഈ നുണ കാരണമായി. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഒരു ജനതയെയാകെ തെറ്റിദ്ധരിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ എന്ത് യോഗ്യതയാണുള്ളത്?
കുറച്ച് ചെറുപ്പക്കാരെ ജയിലിലടയ്ക്കാനും രാഷ്ട്രീയമായി വേട്ടയാടാനും വേണ്ടി ഐ.സി.യുവില്‍ കിടന്ന് അഭിനയിക്കാന്‍ ഒരു മന്ത്രിക്കു സാധിക്കുമെങ്കില്‍, ആ മന്ത്രിക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണുള്ളത്? മനുഷ്യത്വമോ ആത്മാര്‍ത്ഥതയോ ഇല്ലാത്ത ഇത്തരക്കാര്‍ ജനപ്രതിനിധിയാവാന്‍ പോലും അര്‍ഹരല്ല. വധശ്രമക്കേസ് പൊളിഞ്ഞതോടെ നിയമത്തിന് മുന്നില്‍ മന്ത്രിയും ഗണ്‍മാനും മറുപടി പറയേണ്ടി വരും. നുണകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ കോട്ടകളാണ് സത്യത്തിന്റെ വെളിച്ചത്തില്‍ തകര്‍ന്നുവീണത്. വീണാ ജോര്‍ജ്ജ് കേരളത്തിന് മുന്നില്‍ ഒരു ‘പെരുംകള്ളി’യായി മുദ്രകുത്തപ്പെടുകയാണ് ഈ മൊഴി മാറ്റത്തിലൂടെ.