നിതിൻ രാജിന്റെ മരണം: ‘ഇൻസ്റ്റാ പേ’ ലോൺ ആപ്പിനെതിരെ കേസ്; ഒളിവിൽ കഴിയുന്ന അധ്യാപകർക്കായി തിരച്ചിൽ

Jaihind News Bureau
Friday, April 17, 2026

 

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. ഭീഷണിപ്പെടുത്തി പണം തട്ടാനും മാനസികമായി തളർത്താനും ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ലോൺ ആപ്പിൽ നിന്നും നിതിൻ രാജിന് ഭീഷണിനേരിട്ടതായി കോളേജിലെ അദ്ധ്യാപക സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിന്നീട് ചക്കരയ്‌ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. മരണപ്പെടുന്നതിന്റെ തലേദിവസം 98 തവണയാണ് ലോൺ ആപ്പിൽ നിന്നും നിതിൻ രാജിനെ വിളിച്ചത്. കഴിഞ്ഞ ജനുവരി 16നാണ് ലോൺ ആപ്പിൽ നിന്നും 15000 രൂപ നിതിൻ രാജ് കടമെടുത്തത്. 36 ശതമാനം പലിശയ്‌ക്കാണ് പണമെടുത്തത്.

കൂടാതെ നിതിൻ രാജിന്റെ കോൺടാക്‌ട് ലിസ്റ്റിലുള്ളവരുടെ നമ്പരിലേക്ക് പോലും ലോൺ ആപ്പിൽ നിന്നും ഫോൺകോൾ വന്നിരുന്നു. ഇതേ തുടർന്നുള്ള മാനസിക സമ്മർദമാണ് നിതിൻ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോളേജിലെ അദ്ധ്യാപകർ പറയുന്നത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തത്.അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിധരായ അദ്ധ്യാപകർ നിലവിലും ഒളിവിലാണ്. ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.