വിശപ്പകറ്റാൻ ‘ഇന്ദിര കാന്റീൻ’; മാതൃകയായി കൊച്ചി നഗരസഭ; നാടിന് സമർപ്പിച്ച് വി.ഡി. സതീശൻ

Jaihind News Bureau
Saturday, March 14, 2026

കൊച്ചിയിലെ സാധാരണക്കാർക്ക് ആശ്വാസമേകി കേരളത്തിലെ ആദ്യത്തെ ‘ഇന്ദിര കാന്റീൻ’ പ്രവർത്തനമാരംഭിച്ചു. കൊച്ചി നഗരസഭയുടെ പ്രകടനപത്രികയിലെയും മേയറുടെ 50 ദിന കർമ്മപരിപാടികളിലെയും ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ യാഥാർത്ഥ്യമായത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാന്റീൻ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റവും പാചകവാതക ക്ഷാമവും സാധാരണക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കുമ്പോൾ, അവർക്ക് കുറഞ്ഞ നിരക്കിൽ മൂന്നുനേരവും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മേയറുടെ 50 ദിന കർമ്മപരിപാടി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ദിര കാന്റീൻ സജ്ജമാക്കാൻ സാധിച്ച നഗരസഭയുടെ പ്രവർത്തന മികവിനെ വി.ഡി. സതീശൻ പ്രശംസിച്ചു. ലാഭേച്ഛയില്ലാതെ വിശപ്പകറ്റാൻ ആരംഭിച്ച ഈ മാതൃകാപരമായ പദ്ധതി സംസ്ഥാനത്തിന് തന്നെ വഴികാട്ടിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയൊരു പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് മേയർ വി.കെ. മിനിമോൾ വ്യക്തമാക്കി.

കാന്റീന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജീവനക്കാരും സന്നദ്ധപ്രവർത്തകരും. കൊച്ചിയിലെത്തുന്ന സാധാരണക്കാർക്കും നഗരവാസികൾക്കും ഏറെ ആശ്വാസമാകുന്ന ഇന്ദിര കാന്റീൻ, ജനകീയ ഭരണത്തിന്റെ മികച്ച ഉദാഹരണമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.