
രാഷ്ട്രീയത്തില്‍ സ്ഥിരമായ നിലപാടുകളില്ലെന്ന് ഇടതുപക്ഷം വീണ്ടും തെളിയിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെക്കുറിച്ച് സംസാരിച്ചപ്പോള്‍, അത് പ്രായോഗികമല്ലെന്നും നടപ്പാക്കിയാല്‍ കെ.എസ്.ആര്.ടി.സി പൂട്ടേണ്ടി വരുമെന്നും പരിഹസിച്ചവര്‍ തന്നെ ഇപ്പോള്‍ അതേ വാഗ്ദാനം സ്വന്തം പ്രകടനപത്രികയില്‍ തിരുകി ക്കയറ്റാന്‍ നീക്കം നടത്തുന്നു. ഇടതു മുന്നണിയുടെ ആശയദാരിദ്യവും രാഷ്ട്രീയ പാപ്പരത്വവുമാണ് ഇതിലൂടെ വെളിപ്പെടുന്നത്
തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ ദാരിദ്ര്യത്തെ വോട്ടാക്കി മാറ്റാന്‍ ‘ഭക്ഷ്യക്കിറ്റ്’ തന്ത്രം പയറ്റിയ എല്‍.ഡി.എഫ് ‘സൗജന്യ ബസ് യാത്ര’ എന്ന പുതിയ വാഗ്ദാനവുമായി എത്തുന്നതായാണ് വിവരം. 65 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് കെ എസ് ആര്‍ടി സി യാത്ര സൗജന്യമാക്കാനുള്ള വാഗ്ദാനം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുവാന്‍ എല്‍ എഡിഎഫ് പദ്ധതിയിടുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ആസൂത്രണ ബോര്‍ഡ് യോഗങ്ങള്‍ തിരക്കിട്ട് ഈ പദ്ധതിക്ക് രൂപം നല്‍കുകയാണ്. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ക്ഷേമപദ്ധതികളെ ‘വിലകുറഞ്ഞ ജനപ്രിയ പ്രഖ്യാപനങ്ങള്‍’ എന്ന് വിശേഷിപ്പിച്ചിരുന്ന സി.പി.എം, ഇപ്പോള്‍ അതേ പദ്ധതികള്‍ തന്നെ പകര്‍ത്തി സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നത് ലജ്ജാവഹമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും തെലങ്കാനയിലും ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നത് കണ്ടപ്പോഴാണ് കേരളത്തിലെ ഭരണാധികാരികള്‍ക്ക് നേരം വെളുത്തത് . ക്രിയാത്മകമായ ഭരണപരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന് പകരം, പ്രതിപക്ഷത്തിന്റെ ആശയങ്ങള്‍ മോഷ്ടിച്ച് വോട്ട് പിടിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമം.
പെന്ഷന് കുടിശ്ശിക വരുത്തിയും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ‘സൗജന്യ’ പ്രഖ്യാപനങ്ങളുമായി വരുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. കിറ്റിലൂടെ നേടിയ വോട്ട് ഇത്തവണ ‘സൗജന്യ യാത്ര’യിലൂടെ കിട്ടുമെന്ന് അവര്‍ മോഹിക്കുന്നുണ്ടെങ്കില്‍ അത് വെറും ദിവാസ്വപ്നം മാത്രമായിരിക്കും. പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങള്‍ നല്കി സംസ്ഥാനത്തെ കൂടുതല്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുന്ന ഈ നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.