കളിച്ചത് നാല് മത്സരങ്ങള്‍; ടി20 ലോകകപ്പ് ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പട്ടികയില്‍ സഞ്ജു; പട്ടികയില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം

Jaihind News Bureau
Friday, March 6, 2026

 

ഐസിസി മെന്‍സ് ടി20 ലോകകപ്പ് 2026-ലെ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടിക ഐസിസി പുറത്തുവിട്ടു. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ നിന്ന് ഈ അഭിമാനകരമായ പട്ടികയില്‍ ഇടംപിടിച്ചത്. എട്ട് താരങ്ങളാണ് നിലവില്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് വീതം താരങ്ങള്‍ പട്ടികയിലുണ്ട്.

ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയില്‍ 232 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 201.73 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു, ഇന്ത്യയുടെ അവസാന രണ്ട് മത്സരങ്ങളിലും, അതായത് സെമിഫൈനലിലും സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തിലും ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ പുരസ്‌കാരം നേടിയിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സും, നോക്കൗട്ട് സെമിഫൈനലില്‍ 42 പന്തില്‍ 89 റണ്‍സും നേടിയ പ്രകടനം സഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച നിമിഷങ്ങളായി വിലയിരുത്തപ്പെടുന്നു.

സഞ്ജുവിനെ കൂടാതെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ്, പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ലൂങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം, ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട്, യുഎസ്എയുടെ ഷാഡ്ലി വാന്‍ ഷാല്‍ക്ക്വിക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ സാഹിബ്‌സാദ ഫര്‍ഹാനും, 13 വിക്കറ്റുകള്‍ വീഴ്ത്തിയ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഈ പട്ടിക പ്രഖ്യാപിച്ചത്. ആരാധകര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട താരത്തിനായി വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. ടൂര്‍ണമെന്റിലെ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ സഞ്ജു സാംസണ്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ക്രിക്കറ്റ് ലോകം ഇതിനകം തന്നെ അംഗീകരിച്ചുകഴിഞ്ഞു. സഞ്ജുവിന്റെ ഈ നേട്ടം മലയാളികള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.