
ദി കേരള സ്റ്റോറി 2’എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്.ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ദി കേരള സ്റ്റോറി 2വിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയും പ്രതികരിച്ചു .കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു . യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകളിലൂടെ സൗഹാർദ്ദത്തിന്റെ ഈ നാടിനെപ്പറ്റി ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനാണ് ആസൂത്രിത നീക്കം നടക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ട്രെയിലറിലെ രംഗങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സൃഷ്ടിച്ചെടുത്ത സമാന്തര ലോകമാണോ എന്ന് സാമാന്യബോധമുള്ളവർക്ക് സംശയം തോന്നിപ്പോകുമെന്നും അദ്ദേഹം വിമർശിച്ചു.
ആദ്യഭാഗത്തിൽ 32,000 സ്ത്രീകളുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണപ്രചാരണം നടത്തിയവർ ഇത്തവണ പുതിയ തന്ത്രങ്ങളുമായാണ് എത്തുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നത് പോലുള്ള അടിസ്ഥാനരഹിതമായ രംഗങ്ങൾ ഉൾപ്പെടുത്തി മതവികാരം വ്രണപ്പെടുത്താനും സമൂഹത്തിൽ വെറുപ്പ് വിതയ്ക്കാനുമാണ് ശ്രമം. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാത്ത കേരളത്തെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മലയാളി ഇത്തരം അസംബന്ധങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നുണകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാർഡ് നൽകി ആദരിച്ച കേന്ദ്ര സർക്കാർ നടപടി ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നതാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഒരു ജനതയെ ഒന്നാകെ അപഹസിക്കുന്ന വ്യാജ സൃഷ്ടികളെ ഔദ്യോഗികമായി അംഗീകരിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ കഴിയില്ലെന്നും, വെറുപ്പിന്റെ കമ്പോളത്തിൽ കേരള ജനത സ്നേഹത്തിന്റെ കട തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.