കേരള ക്രിക്കറ്റിൽ മാറ്റത്തിന്റെ ‘സിക്സർ’; കെസിഎ ഭരണഘടനയിൽ വിപ്ലവകരമായ ഭേദഗതി

Jaihind News Bureau
Thursday, February 19, 2026

കേരളത്തിലെ ക്രിക്കറ്റ് ഭരണരംഗത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വലിയൊരു മാറ്റത്തിനാണ് കെസിഎ തുടക്കമിട്ടിരിക്കുന്നത്. മുന്‍പ് അന്താരാഷ്ട്ര തലത്തില്‍ കളിച്ച താരങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷന്‍ അംഗത്വം ഇനി മുതല്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. വിരമിച്ച പുരുഷ-വനിതാ താരങ്ങള്‍, അംപയര്‍മാര്‍, സ്‌കോറര്‍മാര്‍, ക്യുറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഇനി മുതല്‍ അസോസിയേഷനില്‍ ഔദ്യോഗിക അംഗത്വം ലഭിക്കും. ഇതിനുപുറമെ, ക്രിക്കറ്റ് വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി ഓണററി അംഗത്വം, ക്ലബ് ഹൗസ് അംഗത്വം, സ്റ്റേഡിയം അംഗത്വം എന്നീ പുതിയ വിഭാഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്രിക്കറ്റ് സമിതികളിലും സിലക്ഷന്‍ കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്നതിനായുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും സുപ്രധാനമായ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. നിലവില്‍ 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച മുന്‍ താരങ്ങളെ മാത്രമായിരുന്നു ഇത്തരം സമിതികളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം രഞ്ജി ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള എല്ലാ മുന്‍ താരങ്ങള്‍ക്കും ഈ സമിതികളുടെ ഭാഗമാകാന്‍ അവസരം ലഭിക്കും. ഇത് കൂടുതല്‍ അനുഭവസമ്പന്നരായ താരങ്ങളെ കേരള ക്രിക്കറ്റിന്റെ നയരൂപീകരണത്തിലേക്ക് എത്തിക്കാന്‍ സഹായിക്കും.

അസോസിയേഷന്റെ തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നതാധികാര സമിതിയായ അപെക്‌സ് കൗണ്‍സിലിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ ഒമ്പത് അംഗങ്ങളുള്ള കൗണ്‍സിലില്‍ ഇനി മുതല്‍ കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകും. കെസിഎയുടെ പവിഴ ജൂബിലി വര്‍ഷത്തില്‍, ക്രിക്കറ്റ് കളിക്കാര്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കുന്ന ആദരമായാണ് ഈ പരിഷ്‌കാരങ്ങളെ കാണുന്നതെന്ന് പ്രസിഡന്റ് ശ്രീജിത്ത് വി. നായരും സെക്രട്ടറി വിനോദ് എസ്. കുമാറും വ്യക്തമാക്കി.