ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിന് നിർണ്ണായകം; സ്വർണ്ണക്കൊള്ള ഇന്ന് ഹൈക്കോടതിയുടെ മുന്നിൽ

Jaihind News Bureau
Thursday, February 19, 2026

ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ, കേസിലെ പ്രധാന പ്രതിയും സി.പി.എം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയും ഇന്ന് തീരുമാനമെടുക്കും. കട്ടിള പാളി മോഷണക്കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യം  തേടി കോടതിയെ സമീപിച്ചത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതിയായ പത്മകുമാറിന് കട്ടിള പാളി കേസിൽ ജാമ്യം ലഭിച്ചാലും, ദ്വാരപാലക ശില്പ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽ മോചിതനാകാൻ സാധിക്കൂ.

അന്വേഷണ സംഘത്തിന് വീഴ്ച; പ്രതികൾ പുറത്തേക്ക്

കേസിൽ കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സംഭവിച്ച വീഴ്ച പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസ് എന്നിവരുൾപ്പെടെ നാലുപേർക്ക് ഇതിനകം തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര് രാജീവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃത്യസമയത്ത് കുറ്റപത്രം നൽകാത്തത് പ്രതികൾക്ക് നിയമപരമായ ആനുകൂല്യം ലഭിക്കാൻ കാരണമായി മാറുകയാണ്.

അന്വേഷണം വഴിമുട്ടുന്നു

പ്രധാന പ്രതികളെല്ലാം ഓരോരുത്തരായി ജയിൽ മോചിതരാകുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ തൊണ്ടിമുതൽ പോലും കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിലോ സ്വർണ്ണം വീണ്ടെടുക്കുന്നതിലോ പുരോഗതിയില്ലാത്തത് കേസന്വേഷണം വഴിമുട്ടുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.