ശബരിമല പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയിൽ; സിപിഎമ്മിന് ചങ്കിടിപ്പ്; പിണറായി സർക്കാരിന് ഇന്ന് നിർണ്ണായക പരീക്ഷണം

Jaihind News Bureau
Monday, February 16, 2026

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ ഏഴ് വർഷത്തിന് ശേഷം സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് എടുക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ 67 ഹർജികൾ ഒമ്പതംഗ വിശാല ബെഞ്ചിന് വിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വിശ്വാസ സംരക്ഷണവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള ഈ പോരാട്ടം വീണ്ടും സജീവമാകുമ്പോൾ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷവും ചൂടുപിടിക്കുകയാണ്.

കഴിഞ്ഞ തവണ വിധി നടപ്പിലാക്കാൻ കാട്ടിയ അമിത ആവേശം രാഷ്ട്രീയമായി തിരിച്ചടിയായ പശ്ചാത്തലത്തിൽ, ഇത്തവണ സംസ്ഥാന സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. നേരത്തെ യുവതീപ്രവേശനത്തെ അനുകൂലിച്ച സർക്കാർ, പിന്നീട് വിശ്വാസികൾക്കിടയിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ‘മൗനം’ പാലിക്കുന്ന നയമാണ് സ്വീകരിച്ചത്. ഇത്തവണ കോടതിയിൽ മുൻ നിലപാട് തിരുത്തുമോ അതോ പ്രതിരോധത്തിലൂന്നിയ പുതിയ വാദങ്ങൾ ഉയർത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുസ്ലിം പള്ളി പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടി ഇതിനൊപ്പം വരുന്നതിനാൽ സർക്കാരിന് കൈ കഴുകി ഒഴിയാൻ എളുപ്പമാകില്ല.