സുരക്ഷയില്‍ ഗുരുതര വീഴ്ച: എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡി.ജി.സി.എ

Jaihind News Bureau
Saturday, February 14, 2026

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ എയര്‍ ഇന്ത്യയ്ക്കെതിരെ കര്‍ശന നടപടിയുമായി വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എ. മതിയായ സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയതിനെ തുടര്‍ന്ന് കമ്പനിയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി. വ്യോമയാന നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വിമാനം തുടര്‍ച്ചയായി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.

എയര്‍വേര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും എയര്‍ ഇന്ത്യയുടെ വിമാനം യാത്രക്കാരുമായി എട്ട് തവണ സര്‍വീസ് നടത്തിയതാണ് പിഴയിലേക്ക് നയിച്ചത്. 2025 നവംബറിലായിരുന്നു ഈ നിയമലംഘനം നടന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാത്ത ഈ വിമാനം പറന്നത്.

പിഴയ്ക്ക് പുറമെ, എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാമ്പ്‌ബെല്‍ വില്‍സണ് ജാഗ്രതക്കുറവിന് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഉന്നത തലത്തില്‍ വീഴ്ചയുണ്ടായെന്നും ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നും ഡി.ജി.സി.എ നിരീക്ഷിച്ചു.

സുരക്ഷാ പരിശോധനയില്‍ വീഴ്ച സംഭവിച്ച വിവരം തങ്ങള്‍ തന്നെയാണ് കണ്ടെത്തിയതെന്നും ഇത് അധികൃതരെ അറിയിച്ചിരുന്നതായും എയര്‍ ഇന്ത്യ വ്യക്തമാക്കി. സാങ്കേതികമായ പിശകുകള്‍ പരിശോധിച്ചുവരികയാണെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതായും കമ്പനി അറിയിച്ചു.