ഹെലികോപ്റ്റര്‍ വാടക 80 ലക്ഷം; യാത്രാവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്

Jaihind News Bureau
Saturday, February 14, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ യാത്രാവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പോലീസിന്റെ വിചിത്രമായ മറുപടി. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് മാസം തോറും 80 ലക്ഷം രൂപ വാടകയിനത്തില്‍ നല്‍കുന്ന ഈ ‘ആകാശ വിസ്മയത്തെ’ കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കാണ്, സുരക്ഷാ കാരണങ്ങളാല്‍ മറുപടി നല്‍കാനാവില്ലെന്ന ‘സീക്രട്ട്’ മറുപടി ലഭിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയില്‍ നിന്നും മാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയ്ക്കാണ് സര്‍ക്കാര്‍ ഈ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തിരിക്കുന്നത്. എന്നാല്‍ ഇത് എവിടെയൊക്കെ പറന്നു, ഏതൊക്കെ മന്ത്രിമാരും കുടുംബാംഗങ്ങളും ഇതില്‍ യാത്ര ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ പോലീസിന് തീര്‍ത്തും അരോചകമാണ്. ഇത്തരം വിവരങ്ങള്‍ ‘രഹസ്യ വിഭാഗത്തില്‍’ പെടുത്തിയിട്ടുള്ളതിനാല്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് പോലീസ് ആസ്ഥാനത്തെ കണ്ടെത്തല്‍. ചുരുക്കത്തില്‍, പണം നമ്മള്‍ നല്‍കും, പക്ഷേ പുക വരുന്നത് എങ്ങോട്ടാണെന്ന് ചോദിക്കാന്‍ പാടില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.

മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ കൊണ്ടുപോകാന്‍ ഈ ഹെലികോപ്റ്റര്‍ എത്ര തവണ ഉപയോഗിച്ചു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഏറ്റവും പരിഹാസ്യം. പോലീസിന്റെ കൈവശം ഇതിന് മറുപടിയില്ലെങ്കിലും, അവയവദാനത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കെ-സോട്ടോ പറയുന്നത് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 6 തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ്.

തീരദേശ നിരീക്ഷണം, മാവോയിസ്റ്റ് വേട്ട, വി.ഐ.പി യാത്രകള്‍ എന്നിങ്ങനെ കൃത്യമായ സമയക്രമം ഹെലികോപ്റ്റര്‍ ഉപയോഗത്തിന് നിശ്ചയിച്ചിട്ടുണ്ടെന്ന് മുന്‍പ് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ പറയുന്ന ‘നിരീക്ഷണങ്ങള്‍’ യഥാസമയം നടക്കുന്നുണ്ടോ എന്ന് അറിയാന്‍ പൗരന് അവകാശമില്ലെന്നാണ് പോലീസിന്റെ പുതിയ ഭാഷ്യം. അടിയന്തര സാഹചര്യങ്ങളില്‍ സമയക്രമം മാറ്റാന്‍ പോലീസ് മേധാവിക്ക് അധികാരമുണ്ടെന്നിരിക്കെ, ഈ അധികാരം എന്തിനൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത് എന്നതില്‍ ദുരൂഹത തുടരുകയാണ്.

80 ലക്ഷം രൂപയുടെ മാസവാടക കൃത്യമായി നല്‍കുന്നുണ്ടെന്നതൊഴിച്ചാല്‍, ബാക്കിയെല്ലാം ആകാശത്തോളം ഉയരത്തിലുള്ള ‘രഹസ്യമായി’ തന്നെ തുടരുമെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന സൂചന.