കാത്തിരിപ്പിന് വിരാമം; ഐഎസ്എല്‍ പന്ത്രണ്ടാം സീസണിന് ഇന്ന് കിക്കോഫ്; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് – മോഹന്‍ ബഗാന്‍ പോരാട്ടം

Jaihind News Bureau
Saturday, February 14, 2026

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഐ.എസ്.എല്‍ 2025-26 സീസണിന് ഇന്ന് പന്തുരുളും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ നേരിടും. ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തില്‍ ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് എഫ്.സി. ഗോവയും ലീഗിലെ പുതുമുഖങ്ങളായ ഇന്റര്‍ കാശിയും തമ്മില്‍ ഏറ്റുമുട്ടും.

സംഘാടനപരമായ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ലീഗ് അരങ്ങേറുന്നത്. എഫ്.എസ്.ഡി.എല്ലുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ഇത്തവണ ലീഗ് സംഘടിപ്പിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ മാസങ്ങള്‍ വൈകിയാണ് ഇപ്പോള്‍ തുടങ്ങുന്നത്. ഇത്തവണ ആകെ 14 ടീമുകളാണ് കിരീടപ്പോരാട്ടത്തിനുള്ളത്. ഓരോ ടീമും 13 മത്സരങ്ങള്‍ വീതം കളിക്കുന്ന സിംഗിള്‍ ലെഗ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണ ലീഗ് ക്രമീകരിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശമാണ് ഇത്തവണത്തെ മത്സരക്രമം നല്‍കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആകെ 13 മത്സരങ്ങളില്‍ 9 എണ്ണവും കൊച്ചിയിലെ ഹോം ഗ്രൗണ്ടിലാണ് നടക്കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫെബ്രുവരി 22-ന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. മെയ് 17-ന് എഫ്.സി. ഗോവയ്‌ക്കെതിരെ കൊച്ചിയില്‍ വെച്ചാണ് ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം.

കഴിഞ്ഞ സീസണുകളിലെ കടബാധ്യതകളും കളിക്കാരുടെ കൂടുമാറ്റവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കന്നിക്കിരീടം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുന്നത്. അഡ്രിയാന്‍ ലൂണയെപ്പോലുള്ള പ്രധാന താരങ്ങളുടെ അഭാവമുണ്ടെങ്കിലും, പുതിയ തന്ത്രങ്ങളുമായെത്തുന്ന മഞ്ഞപ്പടയെ വരവേല്‍ക്കാന്‍ ആരാധകര്‍ സജ്ജമായിക്കഴിഞ്ഞു. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഫാന്‍കോഡ് ആപ്പിലുമാണ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.