
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ളതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രാജീവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സാമ്പത്തിക സ്രോതസ്സുകളുടെ നിര്‍ണ്ണായക തെളിവുകള്‍ എസ്ഐടി ഹാജരാക്കിയത്. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദമായ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ സംഘം, ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കേസില്‍ തന്ത്രിക്കെതിരെ അഴിമതി നിരോധന നിയമം ചുമത്താമെന്ന സുപ്രധാന വാദവും എസ്ഐടി കോടതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 7,26,000 രൂപ ഇദ്ദേഹം കൈപ്പറ്റിയിട്ടുണ്ടെന്നും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നയാളായതിനാല്‍ തന്ത്രി ‘പൊതുസേവകന്’ എന്ന ഗണത്തില്‍പ്പെടുമെന്നും അന്വേഷണ സംഘം വാദിക്കുന്നു. ഔദ്യോഗിക പദവിയിലുള്ള ഉദ്യോഗസ്ഥനല്ലെങ്കിലും ദേവസ്വം സംവിധാനത്തില്‍ നിന്ന് ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്ന സാഹചര്യത്തില്‍ ഈ നിയമം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് പണം കൈപ്പറ്റിയതായും എസ്ഐടി കണ്ടെത്തി.
തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 18-നാണ് കോടതി വിധി പ്രസ്താവിക്കുക. കേസില്‍ തന്ത്രിയുടെ പങ്കിനെക്കുറിച്ചും അനധികൃതമായി സമ്പാദിച്ച പണത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രിയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.