ഡീപ്‌ഫേക്കുകള്‍ക്കും എഐ വ്യാജരേഖകള്‍ക്കും പിടിവീഴും: കേന്ദ്രത്തിന്റെ പുതിയ ഐടി നിയമം ഫെബ്രുവരി 20 മുതല്‍; ആക്ഷേപകരമായ ഉള്ളടക്കം 3 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം

Jaihind News Bureau
Tuesday, February 10, 2026

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ക്കും ഡീപ്‌ഫേക്കുകള്‍ക്കും തടയിടാന്‍ ഐടി നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 10-ന് വിജ്ഞാപനം ചെയ്ത പുതിയ ഭേദഗതികള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും. എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക് ലേബലിംഗ് നിര്‍ബന്ധമാക്കുന്നതിനൊപ്പം, ആക്ഷേപകരമായ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി വെറും മൂന്ന് മണിക്കൂറായി കുറയ്ക്കുകയും ചെയ്തു.

പുതിയ നിയമത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്:
1. ‘സിന്തറ്റിക് ഇന്‍ഫര്‍മേഷന്‍’ (SGI) പരിധിയില്‍:
എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ എന്നിവയെ ‘സിന്തറ്റിക്കലി ജനറേറ്റഡ് ഇന്‍ഫര്‍മേഷന്‍’ (SGI) എന്ന വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഐ ഉള്ളടക്കങ്ങള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കള്‍ക്ക് പ്രയാസമായ സാഹചര്യത്തിലാണ് ഈ നീക്കം.

2. ലേബലിംഗും മെറ്റാഡാറ്റയും നിര്‍ബന്ധം:
എഐ ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ ഉള്ളടക്കങ്ങളിലും അവ എഐ നിര്‍മ്മിതമാണെന്ന് വ്യക്തമാക്കുന്ന ലേബലുകള്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ബന്ധമായും പതിപ്പിക്കണം. കൂടാതെ, ഇവയുടെ ഉറവിടം കണ്ടെത്താന്‍ സഹായിക്കുന്ന ‘മെറ്റാഡാറ്റ’ അല്ലെങ്കില്‍ യുണീക്ക് ഐഡന്റിഫയറുകള്‍ ഉള്‍പ്പെടുത്തണം. ഇത്തരം ലേബലുകള്‍ മാറ്റം വരുത്താനോ നീക്കം ചെയ്യാനോ പാടില്ല.

3. ഉപയോക്താക്കളുടെ വെളിപ്പെടുത്തല്‍:
സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കം അപ്ലോഡ് ചെയ്യുമ്പോള്‍ അത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ എന്ന് വെളിപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് ബാധ്യതയുണ്ട്. ഉപയോക്താക്കള്‍ നല്‍കുന്ന ഈ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കണം. വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നിയമനടപടിയുണ്ടാകും.

4. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി:
നേരത്തെ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് 36 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ചില പ്രത്യേക വിഭാഗത്തിലുള്ള പരാതികളില്‍ 3 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണം. മറ്റ് പരാതികള്‍ പരിഹരിക്കാനുള്ള സമയം 15 ദിവസത്തില്‍ നിന്ന് 7 ദിവസമായും, 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായും കുറച്ചു.

5. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം:
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ (CSAM), അശ്ലീല ഉള്ളടക്കം, ആള്‍മാറാട്ടം, വ്യാജ രേഖകള്‍ നിര്‍മ്മിക്കല്‍ എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നത് തടയാന്‍ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. എഐ ഉപയോഗിച്ച് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളെ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായി പരിഗണിച്ച് ശിക്ഷാനടപടികള്‍ സ്വീകരിക്കും.

6. സുരക്ഷാ പരിരക്ഷ (Safe Harbour):
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഐടി നിയമത്തിലെ സെക്ഷന്‍ 79 പ്രകാരമുള്ള നിയമ പരിരക്ഷ (Safe Harbour Protection) തുടര്‍ന്നും ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഡീപ്‌ഫേക്കുകള്‍ വഴി വ്യക്തികളെ അപമാനിക്കുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ഭേദഗതികള്‍. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനൊപ്പം ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ഈ നിയമം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.