
കേരളത്തിലെ സ്ത്രീ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമായിരുന്ന ആശാ വർക്കർമാരുടെ ‘അതിജീവന സമരത്തിന്റെ’ ഒന്നാം വാർഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും പ്രതിഷേധം ഇരമ്പുന്നു. 266 ദിവസം നീണ്ടുനിന്ന ത്യാഗനിർഭരമായ സമരത്തിന്റെ സ്മരണ പുതുക്കിയും, സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിഷേധിച്ചുമാണ് ആശാ വർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപയുടെ നാമമാത്രമായ വേതന വർദ്ധനവ് തങ്ങളുടെ കഠിനാധ്വാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് ഇവരുടെ പക്ഷം. ജീവിതച്ചെലവ് ക്രമാതീതമായി വർദ്ധിച്ചിട്ടും തങ്ങളെ ഒരു തൊഴിലാളിയായി പോലും അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിലാണ് ആശാ വർക്കർമാരുടെ പ്രതിഷേധം. ആരോഗ്യമേഖലയിൽ അടിത്തട്ടിൽ സേവനം ചെയ്യുന്ന തങ്ങളോട് ഇടതുപക്ഷ സർക്കാർ കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശാ വർക്കർമാരുടെ തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും, മുൻപ് നടത്തിയ 266 ദിവസത്തെ സമരത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആശാ വർക്കർമാർ ഇന്നത്തെ മാർച്ചിൽ പങ്കുചേരും.