ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

Jaihind News Bureau
Monday, February 9, 2026

 

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യയെത്തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും പോലീസ് ഇന്ന് കോടതിയെ അറിയിക്കും. തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഷിംജിതയ്ക്ക് ഇന്ന് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

താന്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വാദങ്ങളെ പിന്താങ്ങുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബസിലെ സിസിടിവി ദൃശ്യങ്ങളിലോ യാത്രക്കാരുടെ മൊഴികളിലോ ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ‘വൈറല്‍’ ആകാന്‍ വേണ്ടിയാണ് ഷിംജിത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ് യാത്രയ്ക്കിടെ ദീപക്കിന്റെ ഏഴോളം വീഡിയോകളാണ് യുവതി ചിത്രീകരിച്ചത്.

ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. വ്യക്തിഹത്യയില്‍ മനംനൊന്ത് ദീപക് ആത്മഹത്യ ചെയ്തതോടെ സംഭവം വലിയ വിവാദമായി. ഇതിന് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.