
കാസര്‍കോടിന്റെ വികസന മുരടിപ്പിനും ജനങ്ങള്‍ നേരിടുന്ന തീരാദുരിതങ്ങള്‍ക്കും അറുതി വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ‘പുതുയുഗ യാത്ര’യുടെ രണ്ടാം ദിനത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വിവിധ ജനവിഭാഗങ്ങളുമായും സംഘടനാ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് ജില്ലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേവലം പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച എന്നതിനപ്പുറം, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ആവലാതികള്‍ കേള്‍ക്കാനുള്ള വേദിയായാണ് ഈ സംഗമം മാറിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിനിധികള്‍ തങ്ങള്‍ നേരിടുന്ന കടുത്ത അവഗണന പ്രതിപക്ഷ നേതാവിനെ ബോധ്യപ്പെടുത്തി. 2017-ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കാത്തതും, പെന്ഷന് മുടങ്ങുന്നതും, മതിയായ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും അവര്‍ അക്കമിട്ടു നിരത്തി. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും ദുരിതബാധിതരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്നും സതീശന് മറുപടി നല്കി.
ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങള് നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. നിലവിലെ മലയാള ഭാഷാ ബില്ലിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ജില്ലയുടെ സാംസ്കാരിക വൈവിധ്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിന്റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് എന്ന ആവശ്യം യുഡിഎഫിന്റെ മുഖ്യ അജണ്ടയായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഖാദി മേഖലയിലെ പ്രതിസന്ധികള്‍ നേരിടുന്നവര്‍, പോലീസ് പീഡനത്തിന് ഇരയായവര്‍ തുടങ്ങി നിരവധി പേര് തങ്ങളുടെ പരാതികളുമായി പ്രതിപക്ഷ നേതാവിനെ സമീപിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.കെ. പ്രേമചന്ദ്രന്, ഷാനിമോള്‍ ഉസ്മാന്, എ.കെ.എം. അഷ്റഫ്, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയ പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലയില്‍ യാത്രയ്ക്ക് ലഭിച്ച വന്‍ ജനപങ്കാളിത്തം വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും, ഭരണകൂടത്തിന്റെ അവഗണനയ്ക്കെതിരെയുള്ള ജനമനസ്സാക്ഷിയുടെ പ്രതിഫലനമാണ് പുതുയുഗ യാത്രയില്‍ കാണുന്നതെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.