ബംഗ്ലാദേശിനെ തകര്‍ത്ത് ടീം ഇന്ത്യ; ടെസ്റ്റ് പരമ്പര 2-0 ന് സ്വന്തമാക്കി

Jaihind Webdesk
Tuesday, October 1, 2024

കാണ്‍പൂര്‍: മഴയില്‍ കുതിര്‍ന്നെങ്കിലും വെടിക്കെട്ട് കണ്ട ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്.നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 146 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ സമനിലയെന്ന് ഉറപ്പിച്ച മത്സരം രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്സിലും അര്‍ധസെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്.

മൂന്നു ദിവസം മഴയില്‍ നഷ്ടപ്പെട്ടപ്പെട്ടതോടെ വിരസമായ സമനിലയില്‍ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ വരുതിയിലാക്കിയത്. രണ്ടാം ഇന്ന്ങ്ങിസില്‍ ജയ്സ്വാള്‍, കോഹ്‌ലി എന്നിവര്‍ തിളങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയ്സ്വാളിനെ കൂടാതെ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ആറു റണ്‍സില്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ഇന്നിങ്‌സില്‍ രണ്ടിന് 26 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി അവസാനിപ്പിച്ച ബംഗ്ലാദേശിന് ഇന്ന് 120 റണ്‍സേ ചേര്‍ക്കാനുയൂള്ളൂ. ബുംറയക്കും അശ്വിനും ജഡേജയ്ക്കും മുമ്പില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ കറങ്ങി വീണു. മൂവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ്ദീപ് ഒരു വിക്കറ്റും നേടി. നേരത്തെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ടി20 ശൈലിയാണ് മത്സരത്തെ സജീവമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റില്‍ 285 അടിച്ച് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് എതിരാളികളെ വീണ്ടും ബാറ്റിങ്ങിനയക്കുകയായിരുന്നു.