തിരുവനന്തപുരം: മരംമുറി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കി. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ എഡിജിപി ശ്രീജിത്തിന്റെ ശുപാർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്.
വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ മരംമുറിയിൽ പ്രതികളെ സഹായിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാൻ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ സമർപ്പിച്ചത്. ഈ ശുപാർശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവിൽ നാല് സർക്കാർ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ- വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക.