തിരുവനന്തപുരം : പരാതിക്കാരിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ. ജോസഫൈന് അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
അതേസമയം സംഭവത്തില്‍ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജോസഫൈനെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. എകെജി സെന്ററിനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധങ്ങള്‍ ഭയന്ന് വന്‍ പൊലീസ് സന്നാഹമാണ് എകെജി സെന്ററിനുമുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
അതേസമയം ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. പരമാര്‍ശത്തിനെതിരെ കേരളീയ സമൂഹമൊന്നാകെ രംഗത്തെത്തിയതോടെ സിപിഎം നേതൃത്വത്തിനുള്ളിലും കടുത്ത അതൃപ്തിയാണുള്ളത്. പാര്‍ട്ടിയുടെ മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന് വനിത കമ്മീഷന് അധ്യക്ഷ സ്ഥാനത്തിരുന്ന് മുമ്പ് നടത്തിയ പല പരാമര്‍ശങ്ങളിലും സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
വിവാദങ്ങള്‍ക്കിടെ വീണ്ടും നിരുത്തരവാദപരമായ ജോസഫൈന് രംഗത്തെത്തിയതും ചർച്ചകള്‍ക്ക് വഴിവെച്ചു. സ്ത്രീധനം നല്കുകയാണെങ്കില് പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷയുടെ പരാമര്‍ശം. കൊല്ലം നിലമേലില്‍ മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു ജോസഫൈന്റെ വിവാദ പരാമര്‍ശം.
‘സ്ത്രീകൾക്ക് യഥാർഥത്തിൽ വേണ്ടത് ജന്മസിദ്ധമായ സ്വത്തവകാശമാണ്. മാതാപിതാക്കളുടെ സ്വത്തിൽ അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കിൽ അത് പെൺകുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് അവളുടെ ബാങ്ക് അക്കൗണ്ടിൽ ഇടണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവണം. സ്ത്രീധനസമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമപരമായ നടപടിയെക്കുറിച്ച് ആലോചിക്കണം.’– എന്നായിരുന്നു ജോസഫൈന്റെ പ്രസ്താവന.
പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷക്കെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ‘എന്നാല്‍ അനുഭവിച്ചോ’ എന്നായിരുന്നു യുവതിയോട് വനിതാ കമ്മീഷന് അധ്യക്ഷയുടെ പ്രതികരണം. ജോസഫൈനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുസമൂഹം ഒറ്റക്കെട്ടായി ജോസഫൈനെതിരെ പ്രതിഷേധം ഉയര്‍ത്തി.